സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു കേരളം കേസ് നൽകിയത്. കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ രണ്ടംഗ ഭരണഘടനാ ബെഞ്ചിലാണ്.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ എതിർപ്പു മറികടന്നാണു കേരളം സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തതെന്ന ആരോപണവും ശക്തമാണ്. കേസിനു പോയി കേന്ദ്രസർക്കാരിനെ പിണക്കാതെ ഇക്കാര്യം ചർച്ചയിലൂടെ പരിഹരിക്കണമെന്ന ബാലഗോപാലിന്റെ പ്രായോഗികവാദത്തെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം അടക്കമുള്ളവർ എതിർത്തിരുന്നു.
കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതിനെതിരേയായിരുന്നു കെ.എം. ഏബ്രഹാമിന്റെ വാദം.