കൊച്ചി: കാക്കനാട്ടെ ഡിഎല്‍എഫ് ഫ്ലാറ്റിലെ താമസക്കാര്‍ക്ക് വ്യാപകമായി ഛര്‍ദിയും വയറിളക്കവും. 441 താമസക്കാര്‍ക്കാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രോഗബാധയുണ്ടായത്. കുടിവെള്ളത്തില്നിന്നായിരിക്കാം രോഗബാധയുണ്ടായതെന്നാണു സംശയം.
അഞ്ചു വയസില്‍ താഴെയുള്ള ഇരുപതിലധികം കുട്ടികള്‍ക്കും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. രോഗബാധയുണ്ടായവര്‍ കാക്കനാട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. റിപ്പോര്‍ട്ട് ചെയ്യാത്ത കേസുകള്‍ വേറെയുമുണ്ട്. അഞ്ചുപേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
ഈമാസം ആദ്യംമുതല്‍ രോഗബാധ പ്രകടമായി ഉണ്ടായെന്നാണ് ഫ്ലാറ്റിലെ താമസക്കാര്‍ പറയുന്നത്. തുടക്കത്തില്‍ കുറച്ചാളുകളിലാണ് ലക്ഷണങ്ങള്‍ കണ്ടത്. സാധാരണ സംഭവിക്കാറുള്ളതാണെന്ന നിലയില്‍ ആരും പരസ്പരം രോഗവിവരം കൈമാറിയില്ല. എന്നാൽ, കഴിഞ്ഞ നാലു ദിവസത്തിനിടെ കൂടുതല്‍ ആളുകള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ വിഷയം ചര്‍ച്ചയായി. ഇതോടെ അസോസിയേഷന് ഭാരവാഹികള്‍ ആരോഗ്യമന്ത്രിയെ നേരില്‍ വിളിച്ച് വിവരം ധരിപ്പിക്കുകയും ഇതേത്തുടര്‍ന്ന് ഡിഎംഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു.
ഫ്ലാറ്റിലെ കുടിവെള്ളത്തില്‍നിന്നു സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കുടിവെള്ളത്തില്‍ സംശയം തോന്നിയ താമസക്കാരിലൊരാള്‍ കഴിഞ്ഞമാസം വെള്ളം ലാബില്‍ കൊടുത്ത് പരിശോധന നടത്തിയപ്പോള്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വിവരം ഇയാള്‍ ആദ്യം പുറത്തുപറഞ്ഞില്ല. വാട്സ് ആപ് ഗ്രൂപ്പുകളില്‍ വിഷയം ചര്‍ച്ചയായപ്പോഴാണ് ഈ വിവരം പുറത്തുവിട്ടത്.
15 ടവറുകളിലെ 1,268 ഫ്ലാറ്റുകളിലായി 5,000 താമസക്കാരാണുള്ളത്. കിണറുകള്‍, മഴവെള്ള സംഭരണി, കുഴൽക്കിണർ, വാട്ടര്‍ അഥോറിറ്റി പൈപ്പ് കണക്ഷന് തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജലസ്രോതസുകള്‍. ഇവയില്‍ ഏതില്‍നിന്നാണു രോഗം പടര്‍ന്നതെന്ന് വിശദമായി പരിശോധിച്ചുവരികയാണ്. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച് ടാങ്കര്‍ വഴി വെള്ളമെത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്.
ഭൂനിരപ്പില്‍നിന്നു താഴെ നിര്‍മിച്ചിരിക്കുന്ന ഡിഎല്‍എഫിലെ വലിയ ജലസംഭരണി മേയ് 27, 28 തീയതികളിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മലിനമായിരുന്നു. ഈ ഫ്ലാറ്റ് സമുച്ചയത്തിന്റെ തൊട്ടടുത്തുള്ള ദര്ശന് നഗറില്‍ വെള്ളപ്പൊക്കദിവസങ്ങളില് വീടുകള്‍ക്കുള്ളില്‍ വരെ വെള്ളം കയറിയിരുന്നു.
വിഷയം ഗൗരവമുള്ളത്; നടപടിയുണ്ടാകും: മന്ത്രി തിരുവനന്തപുരം/കൊച്ചി: കാക്കനാട് ഡിഎൽഎഫ് ഫ്ളാറ്റിൽ താമസിക്കുന്നവർക്കു വയറിളക്കവും ഛർദിയും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്.
ഇന്നലെയാണു ഫ്ളാറ്റിലെ ഒരാൾ നേരിട്ട് ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഉടൻതന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തരമായി ഇടപെടാൻ നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.
ഫ്ളാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കും.
രോഗബാധിതരായ വ്യക്തികൾ പല ആശുപത്രികളിൽ ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടാത്തത്. അക്കാര്യവും അന്വേഷിക്കും. പ്രദേശത്ത് ബോധവത്കരണം ശക്തിപ്പെടുത്തും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ എന്നും മന്ത്രി അഭ്യർഥിച്ചു.
കുടിവെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുടിവെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും നിരീക്ഷണം ഫ്ലാറ്റിലും സമീപ പ്രദേശങ്ങളിലും ഏര്‍പ്പെടുത്തി.
വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും ക്ലോറിനേഷന് അടക്കമുള്ള നടപടികളും ഉണ്ടാകും. ഡിഎംഒ ഡോ.കെ. സക്കീനയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.