കേന്ദ്രത്തിൽ ബിജെപിക്കൊപ്പവും സംസ്ഥാനത്ത് ഇടതുമുന്നണിയുടെ ഭാഗമായും നിൽക്കുന്ന ജെഡി-എസിന്റെ സമീപനത്തിനെതിരേ എൽഡിഎഫ് ഘടകകക്ഷികളിൽനിന്ന് അടക്കം വിമർശനം ഉയർന്ന സാഹചര്യത്തിലാണു പുതിയ പാർട്ടി രൂപീകരണത്തിലേക്കു കടക്കാൻ തീരുമാനിച്ചത്. പുതിയ പാർട്ടിക്കായി സിപിഎമ്മിൽനിന്നു സമ്മർദം ഉയർന്നിരുന്നു.
ഇന്നലെ ചേർന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിൽ ജെഡിഎസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കാൻ തീരുമാനിച്ചു.
പുതിയ പാർട്ടി രൂപവത്കരണത്തിനു ചുക്കാൻ പിടിക്കാൻ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനെ ചുമതലപ്പെടുത്തി. എന്നാൽ, മാത്യു ടി. തോമസ് നേരിട്ട് പുതിയ പാർട്ടി രൂപവത്കരണത്തിൽ ഇടപെടില്ല.
സംസ്ഥാന നേതാക്കളിൽ ആരെങ്കിലുമാകും പാർട്ടി രൂപവത്കരണത്തിനു മുന്നിൽ നിൽക്കുക. തെരഞ്ഞെടുപ്പു കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പേരുകൾ അടക്കം പുതിയ പാർട്ടിക്കായി പരിഗണിക്കും.
വലിയ താമസമില്ലാതെ രാഷ്ട്രീയ പാർട്ടി രൂപവത്കരണം പൂർത്തിയാക്കും. പിന്നീട് മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസ് എംഎൽഎയും പാർട്ടി അംഗത്വമെടുക്കും. എന്നാൽ, ഇവർ പ്രധാന ഭാരവാഹികളാകേണ്ടതില്ലാന്നാണു നിലവിലെ ധാരണ.