അങ്കമാലി: മികച്ച തൊഴിലവസരങ്ങളുമായി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയില്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേള "ഉദ്യോഗ് 2024' നാളെ നടക്കും. ഇരുനൂറിലധികം തസ്തികകളിലേക്കുള്ള ആയിരത്തോളം തൊഴിലവസരങ്ങളാണ് ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നതെന്ന് ഡിസ്റ്റ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോണി ചാക്കോ മംഗലത്ത് അറിയിച്ചു.
ഡിസ്റ്റ് കാമ്പസില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന മേള കേരള നോളജ് ഇക്കോണമി മിഷനും ഒസാക്ക എഡ്യുകെയറുമായി സഹകരിച്ചാണ് ഒരുക്കിയിട്ടുള്ളത്. 75ഓളം പ്രമുഖ കമ്പനികള്‍ തൊഴില്‍മേളയില്‍ പങ്കാളികളാകും.
ഐടി, ഐടിഇഎസ്, അനിമേഷന്‍, മള്‍ട്ടിമീഡിയ, ബാങ്കിംഗ്, അക്കൗണ്ടിംഗ്, മാനേജ്മെന്റ്, സോഷ്യല്‍ വര്‍ക്ക്, ജേർണലിസം, ഓട്ടോമൊബൈല്‍, ടെലികോം തുടങ്ങി എല്ലാ വിഭാഗങ്ങളില്‍നിന്നുള്ള കമ്പനികളും ഇതില്‍ ഭാഗമാകുന്നുണ്ട്. ഐസിടിഎകെ, സിഐഐ, കെ-ഡിസ്ക് കോളജ് വിദ്യാഭ്യാസ വകുപ്പ് എന്നിവരും മേളയില്‍ സഹകരിക്കും.
ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും പുതുമുഖങ്ങള്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് എത്ര കമ്പനികളിലേക്കു വേണമെങ്കിലും അപേക്ഷിക്കാം. www.depaul.edu.in എന്ന കോളജ് വെബ്സൈറ്റില്‍ കയറി ക്യുആര്‍ കോഡ് ഉപയോഗിച്ച് സൗജന്യമായി രജിസ്ട്രേഷന് നടത്താം.
മേളയില്‍ പങ്കെടുക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റിനും ബയോഡാറ്റയ്ക്കും ഒപ്പം തിരിച്ചറിയല്‍ രേഖയും കരുതണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും.
അസിസ്റ്റന്റ് ജില്ലാ കളക്ടര്‍ അഞ്ജിത്ത് സിംഗ് മുഖ്യാതിഥിയായി പങ്കെടുക്കും. വി.കെ. ഷമീന, മുഹമ്മദ് സാദിഖ്, പ്രഫ. രാജു വാര്യര്‍, അക്ഷയ് ബാബു എന്നിവർ പത്രസ മ്മേള നത്തിൽ പങ്കെടുത്തു.