തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ബില്ലിന് അംഗീകാരം
സ്വന്തം ലേഖകന്‍
Monday, June 17, 2024 1:50 AM IST
തിരുവനന്തപുരം: നിയമസഭ മിനിറ്റുകള്‍ കൊണ്ടു പാസാക്കിയ തദ്ദേശവാര്‍ഡ് പുനര്‍വിഭജന ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതോടെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ എ. ഷാജഹാന് ചെയര്‍മാനായുള്ള ഡിലിമിറ്റേഷന്‍ കമ്മീഷന് രൂപീകരിച്ചു സര്‍ക്കാര്‍. സെക്രട്ടറി തലത്തിലുള്ള നാല് ഐഎഎസ് ഉദ്യോഗസ്ഥരും വാര്‍ഡ് പുനര്‍വിഭജന കമ്മീഷനില്‍ അംഗങ്ങളാണ്.
ഐടിപരിസ്ഥിതി വകുപ്പു സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കല്‍, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, വ്യവസായ സെക്രട്ടറി എസ്. ഹരി കിഷോര്‍, ഗതാഗത സെക്രട്ടറി കെ. വാസുകി എന്നിവരാണ് അംഗങ്ങൾ. എന്നാല്‍, തദ്ദേശ വകുപ്പു സെക്രട്ടറിയെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഡിലിമിറ്റേഷന്‍ കമ്മീഷന് നിലവില്‍വന്നതോടെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും വാര്‍ഡുകള്‍ പുനര്വിഭജിക്കുന്ന ഔദ്യോഗിക നടപടികള്‍ക്കു തുടക്കമാകും.ജനസംഖ്യാനുപാതികമായി ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു വാര്‍ഡ് വീതമാണു വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലെ ചുരുങ്ങിയ വാര്‍ഡുകളുടെ എണ്ണം 13ല്‍നിന്ന് 14 ആയി ഉയരും. ഉയര്‍ന്ന വാര്‍ഡുകളുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 23 ല്‍നിന്ന് 24 ആയി ഉയരും.
1994ലെ കേരള പഞ്ചായത്ത്രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിയുള്ള തദ്ദേശ വാര്‍ഡ് വിഭജനം മൂന്നു ഘട്ടമായാണ് നടക്കുന്നത്. ഡിലിമിറ്റേഷന്‍ കമ്മീഷന് രൂപീകരിച്ചതോടെ ഒന്നാംഘട്ടത്തില്‍ വാര്‍ഡ് വിഭജനത്തിനുള്ള മാര്‍നിര്‍ദേശങ്ങള്‍ കമ്മീഷന് ഉടന്‍ പുറത്തിറക്കും. രണ്ടാംഘട്ടമായി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ 2011ലെ ജനസംഖ്യാനുപാതികമായി പുതിയ വാര്‍ഡുകള്‍ രൂപകരിച്ചും മറ്റു വാര്‍ഡുകളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചും കരട് ഭൂപടം ഉള്‍പ്പെടെ തയാറാക്കും. ഇതു ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും കമ്മീഷനും സമര്‍പ്പിക്കും.
തുടര്‍ന്ന് ഇത് പ്രസിദ്ധീകരിക്കും. ഇതിന്റെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തദ്ദേശസ്ഥാപനതലത്തിലും കൈമാറും. മൂന്നാംഘട്ടമായി കമ്മീഷനും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടര്‍, വിഭജനം സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാതല ഉദ്യോഗസ്ഥരെ കമ്മീഷന് നിയോഗിക്കും. ഇവര്‍ വ്യക്തമായ ശിപാര്‍ശയോടെ അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍മാര്‍ക്ക് കൈമാറും. യുക്തമെന്ന് തോന്നുന്നെങ്കില്‍ കമ്മീഷന് പരാതിക്കാരെ നേരില്‍ കേള്‍ക്കും.
ആവശ്യമെങ്കില്‍ കമ്മീഷന് സ്ഥലപരിശോധനയും നടത്തും. തുടര്‍ന്ന് അന്തിമ വാര്‍ഡ് വിഭജന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. 2025 നവംബര്‍- ഡിസംബറിലായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടപടി പൂര്‍ത്തിയാക്കാനാണ് തീരുമാനം. സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലാണ് വാര്‍ഡ് പുനര്വിജഭനം നടക്കുക. കോര്പറേഷന്, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയാണ് ഇതില്‍പ്പെടുക. അടുത്തിടെ വാര്‍ഡ് പുനര്‍വിഭജനം നടന്നതിനാല്‍ മട്ടന്നൂര്‍ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങളിലാണ് ഇപ്പോള്‍ പുനര്‍വിഭജനം തീരുമാനിച്ചിരിക്കുന്നത്. സബ്ജക്ട് കമ്മിറ്റിക്കു വിടാതെ നിയമസഭ അഞ്ചു മിനിറ്റുകൊണ്ടു പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരുന്നു.