പങ്കാളിത്ത പെൻഷൻകാർക്ക് ഗ്രാറ്റുവിറ്റി അനുവദിക്കില്ല
സ്വന്തം ലേഖകൻ
Monday, June 17, 2024 1:50 AM IST
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളായ സർക്കാർ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അനുവദിക്കില്ലെന്ന നിലപാടിലുറച്ചു സംസ്ഥാന സർക്കാർ. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടു വിരമിക്കുന്ന ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ എന്നീ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ലെന്നു വിവരാവകാശ മറുപടിയിൽ ധനവകുപ്പു വ്യക്തമാക്കി.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളായി വിരമിക്കുന്ന ജീവനക്കാർക്ക് ഡിസിആർജി അനുവദിക്കേണ്ടതില്ലെന്നു വിവിധ തലങ്ങളിൽ പരിശോധിച്ചു സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നു നിയമസഭയിൽ പ്രതിപക്ഷ നേതാവിന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് നൽകിയ മറുപടിയിലും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ തൃക്കാക്കര സ്വദേശി ഷാനവാസിന്റെ വിവരാവകാശ മറുപടിയിലും ഇതേ ഉത്തരമാണ് ആവർത്തിച്ചിട്ടുള്ളത്.
സംസ്ഥാനം നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു സാന്പത്തിക-നിയമ വശങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ നിയോഗിച്ച പുനഃപരിശോധനാ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം പരിശോധിച്ചുവരികയാണ്. റിപ്പോർട്ട് നടപ്പാക്കുന്ന മുറയ്ക്ക് പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടു വിരമിക്കുന്ന ജീവനക്കാർക്ക് അനുവദിക്കേണ്ട ആനുകൂല്യം സംബന്ധിച്ചു തീരുമാനമെടുക്കും. എന്നാൽ, പദ്ധതിയിൽ വിരമിക്കുന്ന ജീവനക്കാർക്ക് നിലവിൽ ഡിസിആർജി, കമ്യൂട്ടേഷൻ എന്നിവയ്ക്ക് അർഹതയില്ലെന്നും മറുപടിയിൽ പറയുന്നു.
കേന്ദ്ര സർക്കാരും മറ്റുചില സംസ്ഥാന സർക്കാരുകളും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടു വിരമിക്കുന്ന ജീവനക്കാർക്ക് ഡിസിആർജിയും കുടുംബ പെൻഷനും അനുവദിക്കുന്നുണ്ട്.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ സർക്കാർ വിഹിതം 14% ആക്കി ഉയർത്തി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ മാത്രം ഈ അനുകൂല്യങ്ങൾ ഒന്നും അനുവദിക്കേണ്ട എന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നാണ് സർവീസ് സംഘടനകൾ ആരോപിക്കുന്നത്.
പദ്ധതിയിൽ ഉൾപ്പെട്ട മൂവായിരത്തോളം ജീവനക്കാർ ഇതുവരെ വിരമിച്ചെങ്കിലും ആർക്കും ഡിസിആർജി അനുവദിക്കാൻ സർക്കാർ തയാറായിട്ടില്ല.
സ്വകാര്യസ്ഥാപനങ്ങൾ ഉൾപ്പെടെ ഗ്രാറ്റുവിറ്റി പരിധിയിൽ വരുമെന്നിരിക്കേ വിരമിച്ച ജീവനക്കാർക്ക് ഡിസിആർജി അനുവദിക്കാൻ ആകില്ലെന്ന സർക്കാർ സമീപനം തൊഴിലാളിവിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതും ആണെന്നു നിയമവൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു.