പോരാളി ഷാജി സിപിഎം നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനം
Monday, June 17, 2024 1:50 AM IST
കൊച്ചി: തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ സിപിഎമ്മില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തോല്‍വിയെക്കുറിച്ച് പറഞ്ഞത് പരസ്പരവിരുദ്ധമാണ്. എം.വി. ഗോവിന്ദനും പിണറായി വിജയനും ഇരു ധ്രുവങ്ങളില്നിന്നാണു സംസാരിച്ചത്.
സര്‍ക്കാരിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് സിപിഎം ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പാര്‍ട്ടി ഗ്രാമങ്ങളിലും വോട്ടുകള്‍ അടപടലം ഒഴുകിപ്പോയി.
പയ്യന്നൂരിലെ 26 വോട്ട് മാത്രം ഉണ്ടായിരുന്ന ബൂത്തില്‍ യുഡിഎഫ് ഇത്തവണ ലീഡ് ചെയ്തു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിന് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബംഗാളില്‍ അധികാരത്തിന്റെ അവസാനകാലത്ത് കാട്ടിയ അഹങ്കാരവും ധിക്കാരവുമാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി തുടര്‍ഭരണം കിട്ടിയതിനുശേഷം കേരളത്തിലും നടക്കുന്നത്. അമിതാധികാരത്തില്‍ എന്തും ചെയ്യാമെന്ന അഹങ്കാരമാണു സര്‍ക്കാരിന്. സാധാരണക്കാര്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ദന്തഗോപുരത്തിലാണ്.
പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്. ചെങ്കതിരും പൊന്‍കതിരുമൊക്കെ മറ്റു രണ്ടു പേരുടേതാണ്. ഇപ്പോള്‍ അവര്‍ തമ്മില്‍ പോരടിക്കുന്നു. നേരത്തെ ഞങ്ങളെ അപമാനിച്ചവരാണിവര്. തൃശൂരില്‍ ഡിസിസി ചുമതല ജില്ലയ്ക്ക് പുറത്തുള്ളയാള്‍ക്കു നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി ഉപസമിതി രൂപീകരിച്ചെന്നും സതീശൻ പറഞ്ഞു.