ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ചു
Monday, June 17, 2024 1:50 AM IST
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസില്‍ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ കേരളത്തിലും മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലുമായി 14 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി നടപടി.
70 ലക്ഷം രൂപയുടെ കറന്‍സികളും സ്വര്‍ണാഭരണങ്ങളും നാലു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രമോട്ടര്‍മാരുടെയും നേതൃനിരയിലുണ്ടായിരുന്നവരുടെയും 15 കോടി രൂപയുടെ സ്ഥാവര വസ്തുക്കളും പിടിച്ചെടുത്തതിൽ ഉള്‍പ്പെടുന്നു.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് അംഗത്വഫീസ് ഇനത്തില്‍ മാത്രം പ്രതികള്‍ 1157 കോടി രൂപ തട്ടിയതായാണു കണ്ടെത്തല്‍. ഇതില്‍നിന്ന് 250 കോടി പ്രമോട്ടര്‍മാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്നു തട്ടിയെന്നാണ് ആരോപണം. നേരത്തെ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി.