തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിൽ പരിഭ്രാന്തി പരത്തി വീണ്ടും നേരിയ ഭൂചലനം. ഇന്നലെ പുലർച്ചെ 3.55ഓടെയാണ് പ്രകന്പനമുണ്ടായത്. തൃശൂരിലെ കുന്നംകുളം, കാണിപ്പയ്യൂർ, വേലൂർ, എരുമപ്പെട്ടി, ആനയ്ക്കൽ മേഖലകളിലാണ് ഇന്നലെ വീണ്ടും നേരിയ കുലുക്കം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽനിന്നു വലിയ മുഴക്കം കേട്ടതായി ഈ പ്രദേശങ്ങളിലുള്ളവർ പറഞ്ഞു. എരുമപ്പെട്ടി മരത്തംകോട് ഒരു വീടിനു വിള്ളൽ സംഭവിച്ചിട്ടുണ്ട്.
പാലക്കാട് തൃത്താല, ആനക്കര എന്നിവിടങ്ങളിലും പ്രകന്പനമുണ്ടായി. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭാരതപ്പുഴയോടു ചേർന്നുള്ള മേഖലകളിലാണ് ഇന്നലെ വീണ്ടും കുലുക്കം അനുഭവപ്പെട്ടത്. എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടായാൽ അടുത്തുള്ള വില്ലേജ് ഓഫീസിൽ വിവരമറിയിക്കണമെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച രാവിലെയും ഈ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
മരത്തംകോട് വീടിനു വിള്ളൽ
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് ഇന്നലെ പുലർച്ചെയുണ്ടായ ഭൂചലനത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. മരത്തംകോട് എകെജി നഗറിൽ മഞ്ചേരി സരസ്വതി മോഹനന്റെ വീടിനാണു വിള്ളലുകളുണ്ടായത്. സാമാന്യം ശക്തമായ കുലുക്കത്തിൽ ചുമരിന്റെ പല ഭാഗങ്ങളിലും വലിയ വിള്ളലുകൾ രൂപപ്പെടുകയായിരുന്നു.
ചുമരിൽനിന്ന് ഇഷ്ടികയുടെ ഒരു ഭാഗം കുട്ടികൾ കിടന്നിരുന്ന ഭാഗത്തേക്കു വീണു. സരസ്വതിയും മകൻ സുമോദ്, മരുമകൾ ബീന, ഇവരുടെ മക്കളായ ആദി കൃഷ്ണ (10), ആരാധ്യ (എട്ടുവയസ്) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ കുട്ടികളുമായി പുറത്തേക്ക് ഇറങ്ങിയോടി. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.കെ. മണി, പഞ്ചായത്ത് മെംബർ ഷൈബുനിസ ഷറഫുദ്ദീൻ എന്നിവരും വില്ലേജ് അധികൃതരും വീട് സന്ദർശിച്ചു.
ഇന്നലെ പുലർച്ചെ ഗുരുവായൂർ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു.
ഇരിങ്ങപ്പുറം, ചൊവ്വല്ലൂർപ്പടി, അരിയന്നൂർ, കണ്ടാണശേരി മേഖലകളിലാണു കുലുക്കമുണ്ടായത്. ഉറക്കത്തിലായിരുന്ന പലരും ഞെട്ടിയുണർന്നു. ശനിയാഴ്ചയും ഈ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
കുന്നംകുളം മേഖലയിൽ ഇന്നലെ പുലർച്ചെ ഭൂമിക്കടിയിൽനിന്ന് മുഴക്കവും നേരിയ ഭൂചലനവും അനുഭപ്പെട്ടു. രണ്ടു സെക്കൻഡ് നീണ്ടുനിന്നു. കൂനംമൂച്ചിയിൽ ഒരു വീടിന്റെ ചുവരിൽ പൊട്ടലുണ്ടായി. തുടർച്ചയായി രണ്ടുദിവസം ഭൂമികുലുക്കം അനുഭവപ്പെട്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്. പാലക്കാട് ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ആനക്കര, തൃത്താല മേഖലയിലാണ് ഇന്നലെ പുലർച്ചെ ഭൂചലനമുണ്ടായത്. സെക്കന്റുകൾ മാത്രമായിരുന്നു ഭൂചലനത്തിന്റെ ദൈർഘ്യം.
കഴിഞ്ഞദിവസം രാവിലെ കുമരനെല്ലൂർ, പരുതൂർ, കപ്പൂർ, തിരുമിറ്റക്കോട് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടർ ചലനങ്ങളുടെ കാരണം മനസിലാക്കി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.