ദത്തെടുക്കൽ നിയമത്തിൽ പുതിയ നിർദേശങ്ങൾ
Monday, June 17, 2024 1:49 AM IST
തിരുവനന്തപുരം: ദത്തെടുക്കുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് നൽകലും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പുതിയ നിർദേശങ്ങൾ പുറത്തിറക്കി.
ദത്തെടുത്ത കുട്ടിയുടെ ജനനം ആദ്യമായി രജിസ്റ്റർ ചെയ്യുന്പോൾ കുട്ടിയുടെ മാതാപിതാക്കളുടെ സ്ഥാനത്ത് ദത്തെടുക്കുന്ന മാതാപിതാക്കളുടെ പേര് ചേർക്കുക, അപേക്ഷ ലഭിച്ച് അഞ്ചു ദിവസത്തിനുള്ളിൽ ദത്തെടുത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് നൽകുക, രജിസ്റ്റർ ചെയ്യുന്പോൾ ജനനത്തിയതിയായി ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിക്കുന്ന ദത്തെടുക്കൽ ഉത്തരവിലെ ജനനതിയതി രേഖപ്പെടുത്തുക, ദത്തെടുത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് നൽകുന്പോൾ ദത്തെടുത്ത മാതാപിതാക്കൾ രജിസ്ട്രേഷൻ യൂണിറ്റിൽ ഹാജരാകണമെന്നത് ആവശ്യപ്പെടാൻ പാടില്ല,
സ്ഥാപനങ്ങളിൽ നിന്നല്ലാതെ 1956 ലെ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് പ്രകാരം ബന്ധുക്കളിൽ നിന്നു ദത്തെടുക്കുന്ന കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നതിനും, നിലവിലെ രജിസ്റ്ററിൽ മാറ്റങ്ങൾ വരുത്തുന്നതിനും ഇരുകൂട്ടരും ഒപ്പ് വച്ച് ഏതെങ്കിലും ഒരു നിയമത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ദത്തെടുക്കൽ ആധാരമാണ് ആധികാരിക രേഖയായി രജിസ്ട്രാർക്ക് സമർപ്പിക്കേണ്ടത്.
സ്ഥാപനങ്ങളിൽ നിന്നല്ലാതെ ദത്തെടുത്ത ഒരു വയസിൽ കൂടുതൽ പ്രായമുള്ള കുട്ടിയുടെ ജനനം മുന്പ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ 1969 ലെ ജനനമരണ രജിസ്ട്രേഷൻ ആക്ട് സെക്ഷൻ 13 (3) പ്രകാരം ജില്ലാ മജിസ്ട്രേറ്റ് അധികാരപ്പെടുത്തുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ആവശ്യമാണ്.