"ഓരോ കുടുംബത്തെയും കാണും; സംരക്ഷിക്കും'; കുവൈറ്റ് ദുരന്തത്തിൽ എന്‍ബിടിസി ഡയറക്ടര്‍
Sunday, June 16, 2024 2:08 AM IST
കൊച്ചി: കുവൈറ്റിലെ മംഗഫയിലുണ്ടായ തീപിടിത്തദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറില്ലെന്ന് എന്‍ബിടിസി ഡയറക്ടര്‍ കെ.ജി. ഏബ്രഹാം. കമ്പനിക്ക് തെറ്റു പറ്റിയിട്ടില്ല. എങ്കിലും നിയമനടപടികളിൽനിന്ന് ഒളിച്ചോടില്ല.
ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെയാണു കാണുന്നത്. നേരത്തേ പ്രഖ്യാപിച്ച എട്ടുലക്ഷം രൂപയുടെ ധനസഹായം കൂടാതെ കമ്പനി ഇന്‍ഷ്വറന്‍സ് തുകയായ നാലുവര്‍ഷത്തെ ശമ്പളവും ഉടന്‍ നല്‍കും. തന്റെ മക്കള്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പോയി കാണുന്നുണ്ട്.
കേരളത്തിനു പുറമെ ചെന്നൈ, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെല്ലാം മരിച്ച ഓരോരുത്തരുടെയും കുടുംബത്തെ സന്ദര്‍ശിക്കും. അവര്‍ക്ക് സാമ്പത്തികസംരക്ഷണവും എല്ലാ പിന്തുണയും ഉറപ്പുനല്‍കും. ജോലി ആവശ്യമുള്ളവര്‍ക്ക് അതു നല്‍കും. എന്താവശ്യത്തിനും കമ്പനി മുന്നില്‍ നില്‍ക്കുമെന്നും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വികാരാധീനനായി അദ്ദേഹം പറഞ്ഞു.
കുവൈറ്റ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണം നടക്കുകയാണ്. ഏതന്വേഷണവും നേരിടാന്‍ തയാറാണ്. വൈകാതെ കുവൈറ്റിലേക്കു തിരിക്കും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഗ്യാസ് ചോര്‍ച്ചയുണ്ടായെന്നത് തെറ്റായ ആരോപണമാണ്. കുവൈറ്റ്, ഇന്ത്യന്‍ സര്‍ക്കാരുകളും രണ്ട് എംബസികളും അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇന്ത്യാ സർക്കാർ വേഗത്തില്‍ മന്ത്രി അടങ്ങുന്ന സംഘത്തെ കുവൈറ്റിലെത്തിച്ചു. ഇതാണു നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ വഴിയൊരുക്കിയത്.
തിരുവനന്തപുരത്തു വച്ചാണ് ദുരന്തവിവരം അറിയുന്നത്. മറ്റു യാത്രകള്‍ ഒഴിവാക്കി തിരുവല്ലയിലെ വീട്ടിലായിരുന്നു. അപകടവിവരം അറിഞ്ഞതോടെ രക്തസമ്മര്‍ദവും പ്രമേഹവും വര്‍ധിച്ചു. ആശുപത്രിയില്‍ ചികിത്സ തേടിയതിനെ ഒളിച്ചുപോയെന്നു പ്രചരിപ്പിച്ചു. ഇതും തന്നെ തളര്‍ത്തി.
ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. സെന്‍ട്രലൈസ്ഡ് എസി സംവിധാനമുള്ള കെട്ടിടം കമ്പനി ലീസിന് എടുത്തതാണ്. മുറികളില്‍ ഭക്ഷണം പാകം ചെയ്യാന്‍ അനുവദിക്കാറില്ല. കേന്ദ്രീകൃത അടുക്കളയില്‍ പാകം ചെയ്തു വിളമ്പുന്നതാണ് രീതി. ഷോര്‍ട്ട് സര്‍ക്യൂട്ട് എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കുകയാണ്.
സെക്യൂരിറ്റി ജീവനക്കാരനെയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. 196 പേരാണ് കെട്ടിടത്തിലെ താമസക്കാര്‍. 20 പേര് രാത്രി ഡ്യൂട്ടിക്കു പോയിരുന്നു. പുലര്‍ച്ചെ 3.30ന് ദുരന്തമുണ്ടാകുമ്പോള്‍ 176 പേര് കെട്ടിടത്തില്‍ ഉണ്ടായിരുന്നു. 49 പേര് മരിച്ചു. 127 പേരെ രക്ഷപ്പെടുത്തി. ഇതില്‍ 31പേര് പരിക്കുകളോടെ ആശുപത്രിയിലാണെന്നും ഏബ്രാഹം പറഞ്ഞു.