തൃശൂർ/പാലക്കാട്: തൃശൂർ-പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം. ഇന്നലെ രാവിലെ 8.15ഓടെയാണ് രണ്ടു ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടത്. ചലനം നാലു സെക്കൻഡ് നീണ്ടുനിന്നു.
തൃശൂർ ജില്ലയിലെ കുന്നംകുളം മേഖലയിലാണ് വ്യാപകമായി ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, കക്കാട്, കേച്ചേരി, ചൊവ്വന്നൂർ, ഗുരുവായൂർ, എരുമപ്പെട്ടി, വെള്ളറക്കാട്, കൈപ്പറമ്പ്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംകോട്, കടങ്ങോട് എന്നിവിടങ്ങളിലെല്ലാം ചലനം അനുഭവപ്പെട്ടു. കുന്നംകുളം ചീരകുളം സ്വദേശി പ്രകാശിന്റെ വീടിനു വിള്ളലുണ്ടായി. കൂനംമൂച്ചിയിൽ അന്തിക്കാട്ട് വീട്ടിൽ ടോമിയുടെ വീടിന്റെ ഭിത്തിയിലും തറയിലും വിള്ളൽ വീണു.
വീടുകൾ കുലുങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. പലയിടത്തും വീടിനകത്തെ പാത്രങ്ങളും മറ്റും നിലത്തുവീണു. വീടിനു പുറത്തുണ്ടായിരുന്നവർ, ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടതായും കുലുക്കം അനുഭവപ്പെട്ടതായും പറഞ്ഞു. ശക്തമായ പ്രകമ്പനത്തോടൊപ്പമാണ് പലയിടത്തും ഭൂചലനം അനുഭവപ്പെട്ടതെന്ന് ആളുകൾ പറഞ്ഞു.
നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 3.0 പോയിന്റ് തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാലക്കാട് ജില്ലയിൽ നിലവിൽ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ തിരുമിറ്റക്കോട്, ആനക്കര, കുന്പിടി, തൃത്താല, കക്കാട്ടിരി, ചാലിശേരി, കൂറ്റനാട്, തണ്ണീർക്കോട്, പെരിങ്ങോട്, ചാത്തന്നൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
വീടുകളുടെ ജനൽച്ചില്ലുകൾക്കു കുലുക്കം അനുഭവപ്പെട്ടതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തിറങ്ങി. രാവിലെ അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കുന്പോൾ പാത്രങ്ങൾ നിലത്തുവീഴുകയും കുലുക്കം അനുഭവപ്പെടുകയും ചെയ്തതായി വീട്ടമ്മമാർ പറഞ്ഞു.