സിപിഎം നേതൃയോഗങ്ങൾ ഇന്നു മുതൽ
Sunday, June 16, 2024 2:08 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വിലയിരുത്താനായി സിപിഎം നേതൃയോഗങ്ങൾ ഇന്നാരംഭിക്കും. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റും 18,19,20 തീയതികളിൽ സംസ്ഥാന സമിതിയും ചേരും.
പാർട്ടി ജില്ലാ കമ്മിറ്റികൾ മണ്ഡലാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പാർട്ടി നേതൃത്വത്തിനു നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ഫലം വിലയിരുത്തുക. യോഗത്തിൽ പങ്കെടുക്കുന്നതിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ട് അടക്കമുള്ള മറ്റു പോളിറ്റ്ബ്യൂറോ അംഗങ്ങളും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു തോൽവി ഗൗരവമായി പരിശോധിക്കുമെന്നും തിരുത്തലുകൾ വരുത്തുമെന്നും കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ക്ഷേമപെൻഷൻ കുടിശികയായതു തിരിച്ചടിയായെന്നു പറഞ്ഞ പാർട്ടി സെക്രട്ടറി സംസ്ഥാനത്തു ഭരണവിരുദ്ധവികാരം ഉണ്ടായിരുന്നുവെന്നു സമ്മതിക്കുക കൂടി ചെയ്തു.
നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഭരണവിരുദ്ധ വികാരം ഉണ്ടായില്ലെന്ന നിലപാടാണു സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ തള്ളുന്നതായിരുന്നു എം.വി.ഗോവിന്ദന്റെ പരാമർശം.
ചില ജില്ലാ സെക്രട്ടറിമാരും ഭരണവിരുദ്ധവികാരം വോട്ടിൽ പ്രതിഫലിച്ചൂവെന്ന കാര്യം പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന്റെ പ്രവർത്തനം യോഗങ്ങളിൽ ചർച്ചയ്ക്കു വരും.