ഫ്ലാറ്റ് നിർമാണത്തിൽ പിഴവ്: ഫ്ലാറ്റ് ഉടമകൾക്ക് നിർമാണക്കന്പനി നഷ്ടപരിഹാരം നൽകാൻ വിധി
Sunday, June 16, 2024 2:08 AM IST
തിരുവനന്തപുരം: ഫ്ലാറ്റ് നിർമാണത്തിലെ പിഴവിന് ഫ്ലാറ്റ് നിർമാണക്കന്പനി ഫ്ലാറ്റ് ഉടമകൾക്ക് നാലു കോടി രൂപയിൽ കൂടുതൽ നഷ്ടപരിഹാരവും അതിന്റെ പലിശയുമടക്കം 6,20,70,892 രൂപ നൽകണമെന്ന് റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി അഡ്ജ്യൂഡിക്കേറ്റിംഗ് ഓഫീസർ ശരത്ചന്ദ്രൻ വിധിച്ചു. തിരുവനന്തപുരം കുന്നുകുഴിയിൽ സ്വകാര്യ കന്പനി നിർമിച്ച ഫ്ലാറ്റിലെ 18 ഫ്ലാറ്റ് ഉടമകൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്.
നിർമാണ പിഴവിനു പുറമേ വിവിധ ഇനങ്ങളിലായി ഫ്ലാറ്റ് ഉടമകളിൽനിന്ന് വാങ്ങിയ അമിത തുകയും നഷ്ടപരിഹാരമായി നൽകണമെന്ന് അഥോറിറ്റി നിർദേശിച്ചു. വൈദ്യുതി കണക്ഷനായി നിർമാണക്കന്പനി ഏറ്റവും കുറഞ്ഞത് 1,20,000 രൂപ വീതം വാങ്ങിയിരുന്നു. എന്നാൽ നിർമാണക്കന്പനി വൈദ്യൂതി ബോർഡിൽ അടച്ചത് 4,050 രൂപ മാത്രമായിരുന്നു.
ഒാരോ ഉടമയ്ക്കും യഥാർഥ തുകയുടെ ബാക്കി തുക പലിശ അടക്കം മടക്കി നൽകണം. ഫ്ലാറ്റ് വിലയുടെ ഒരു ശതമാനം നിർമാണത്തൊഴിലാളി ക്ഷേമനിധിയിൽ അടയ്ക്കാൻ എന്ന വ്യാജേന നിർമാണക്കന്പനി ഫ്ലാറ്റ് ഉടമകളിൽനിന്ന് വാങ്ങിയിരുന്നു.
അഥോറിറ്റിയുടെ പരിശോധനയിൽ തുച്ഛമായ തുകയാണ് നിർമാണക്കന്പനി ക്ഷേമനിധിയിൽ അടച്ചതെന്ന് കണ്ടെത്തിയിരുന്നു. നിർമാണ ക്ഷേമനിധിയിൽ പണം അടയ്ക്കേണ്ട ബാധ്യത നിർമാണക്കന്പനിക്കാണെന്നും ഫ്ലാറ്റ് ഉടമകൾക്കല്ലെന്നും അഥോറിറ്റി വിധിച്ചു.