കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങൾ ജന്മനാട് ഏറ്റുവാങ്ങി
Saturday, June 15, 2024 1:19 AM IST
സിജോ പൈനാടത്ത്
നെടുമ്പാശേരി: അന്നൊരുനാള്‍ സ്വപ്നങ്ങളുടെ ചിറകിലേറി പറന്നവരാണവര്... മറ്റൊരുനാള്‍ തെല്ലും നിനച്ചിരിക്കാത്ത അഗ്നിരാവില് ആ സ്വപ്നങ്ങളുമായവര് അസ്തമിച്ചു...! ഇനിയൊരു മടക്കയാത്രയില്ല; തീരാനോവായി, ചേതനയറ്റു നാടണഞ്ഞവരെ, സങ്കടവെള്ളിയില് കണ്ണീരണിഞ്ഞു കേരളം മാറിലേറ്റുവാങ്ങി...
കുവൈറ്റിലെ മംഗഫിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തദുരന്തത്തില് മരിച്ചവരുടെ മൃതദേഹങ്ങള്‍ വ്യോമസേനയുടെ "സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്’വിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചപ്പോള്‍, കേരളം സാക്ഷിയായതു ഹൃദയഭേദകമായ കാഴ്ചകള്‍ക്കാണ്.
23 മലയാളികള്‍ ഉള്‍പ്പെടെ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ 10.30നാണ് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചത്. ഇത്രയും മൃതദേഹങ്ങള്‍ ഒരുമിച്ച് കേരളം ഏറ്റുവാങ്ങുന്നതും ഇതാദ്യം.
മരിച്ചവരുടെ ബന്ധുക്കള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടെ പ്രമുഖരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനെത്തി. വ്യോമസേനയുടെ വിമാനത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗും ഉണ്ടായിരുന്നു.
കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം 11.45 ഓടെ കാർഗോ ടെർമിനലിനു പുറത്ത് അലങ്കരിച്ച മേശകളിലേക്കു മൃതദേഹങ്ങള്‍ ഒന്നൊന്നായി എത്തിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്കു കണ്ണീരടക്കാനായില്ല.
മരിച്ച 23 മലയാളികളുടെയും ഏഴു തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് വിമാനത്താവളത്തിനുപുറത്ത് പൊതുദര്‍ശനത്തിനു വച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റുള്ളവരും അന്ത്യാഞ്ജലിയർപ്പിച്ചു. കേരള പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
നോര്‍ക്ക പ്രത്യേകം ക്രമീകരിച്ച 23 ആംബുലന്‍സുകളില്‍ പോലീസിന്റെ അകമ്പടിയോടെ മൃതദേഹങ്ങള്‍ അവരവരുടെ നാടുകളിലേക്കെത്തിച്ചു. 12 പേരുടെ സംസ്കാരം ഇന്നലെ നടന്നു. തമിഴ്നാട്ടിലേക്കുള്ള മൃതദേഹങ്ങൾ റോഡ്മാർഗവും കര്‍ണാടക സ്വദേശിയുടേത് വിമാനമാർഗവുമാണു കൊണ്ടുപോയത്.
തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.എസ്. മസ്താന് വിമാനത്താവളത്തിൽ എത്തിയിരുന്നു. കൊച്ചിയിലെത്തിച്ച മറ്റു 14 പേരുടെ മൃതദേഹങ്ങള്‍ വിമാനത്താവളത്തിലെ നടപടികള്‍ പൂര്‍ത്തിയാക്കി വ്യോമസേനയുടെ വിമാനത്തിൽ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.