ആ കൈകൾ കണ്ട് അച്ഛൻ തിരിച്ചറിഞ്ഞു...
Saturday, June 15, 2024 1:19 AM IST
ജോമി കുര്യാക്കോസ്
കോട്ടയം: കൈപിടിച്ചു നടത്തിയ അച്ഛന് മകന്റെ മരണ അടയാളമായതും അതേ കൈകള്‍തന്നെ. കുവൈറ്റ് ദുരന്തത്തില്‍ മരിച്ച ശ്രീഹരിയുടെ കൈയിലെ അടയാളം കണ്ടാണ് അച്ഛന് പ്രദീപ് മരിച്ചവരില്‍ മകനുമുണ്ടെന്നു തിരിച്ചറിഞ്ഞത്.
കരിവാളിച്ചുപോയ കൈ കണ്ട് പ്രദീപ് മകന്റെ മരണം ഉറപ്പാക്കി. ജോലി തരപ്പെടുത്തി ശ്രീഹരിയെ കുവൈറ്റിലെത്തിച്ച് നാലാം നാള് മകനെ മരണം തട്ടിയെടുത്ത തീരാവേദനയില്‍ പ്രദീപ് ഇന്നലെ രാവിലെ ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രം കിഴക്കേടത്ത് വീട്ടില്‍ മടങ്ങിയെത്തി. മകന് കുവൈറ്റില്‍ ഒരു ദിവസം പോലും ജോലി ചെയ്യാന്‍ ഭാഗ്യമുണ്ടായതുമില്ല.
ദുരന്തത്തിന് മിനിറ്റുകള്‍ മുമ്പ് ബുധനാഴ്ച പുലര്‍ച്ചെ 4.10ന് ശ്രീഹരി അച്ഛനെ ഫോണില്‍ വിളിച്ചിരുന്നു. കുവൈറ്റ് സിറ്റിയിലെ ദുരന്തഫ്ളാറ്റില്നിന്ന് 20 മിനിറ്റ് മാറിയായിരുന്നു അവിടെ ഏറെക്കാലമായി ജോലി ചെയ്യുന്ന പ്രദീപിന്റെ താമസം.
ശുചിമുറിയിലായിരുന്നതിനാല് മകന്റെ ഫോണെടുക്കാനോ അവസാന വിളിക്ക് ഉത്തരം കൊടുക്കാനോ സാധിച്ചില്ല. മകനെ ഒന്നല്ല, പതിനഞ്ചു തവണ തുടരെ തിരികെ വിളിച്ചപ്പോഴൊന്നും ഫോണെടുക്കുന്നില്ല. മാംഗെഫ് ഫ്ളാറ്റില്‍ തീപിടിത്തമുണ്ടായ വിവരം സുഹൃത്തുക്കളില്‍ നിന്നറിയുകയും മകന് ഫോണ്‍ എടുക്കാതിരിക്കുകയും ചെയ്തതോടെ പ്രദീപ് അവിടേക്കു പാഞ്ഞു.
ഫ്ളാറ്റിനു സമീപം എത്തുമ്പോഴാണ് മഹാദുരന്തത്തിന്റെ തീവ്രത നേരില്‍ കാണുന്നത്. ഫ്ളാറ്റിന്റെ ഓരോ നിലകളിലേക്കും തീയും പുകയും ഉയരുന്ന ഭയാനകദൃശ്യം. ഇതേ മംഗെഫ് ഫ്ളാറ്റില്‍ പ്രദീപ് മുമ്പ് താമസിച്ചിട്ടുമുണ്ട്.
നൂറോളം പേരെ അവശനിലയില്‍ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയതായി അറിഞ്ഞ് കുവൈറ്റ് സിറ്റിയിലെ ആശുപത്രികളിലൊക്കെ പ്രദീപ് മകനെ പരതി. ഏറെപ്പേര്‍ മരിച്ചതായി അറിഞ്ഞ് പ്രദീപ് മോര്‍ച്ചറിയിലെത്തുമ്പോള്‍ പുകഞ്ഞും പൊള്ളിയും വങ്ങിപ്പോയ മുഖങ്ങള്‍ തിരിച്ചറിയാനാകുമായിരുന്നില്ല. മകന്റെ കൈത്തണ്ടയിലെ അടയാളം കണ്ട് വിതുമ്പലോടെ പ്രദീപ് തിരിച്ചറിഞ്ഞു, മൃതദേഹങ്ങളുടെ നീണ്ട നിരയില്‍ പ്രിയപ്പെട്ട മകനുമുണ്ടെന്ന്.
കുവൈറ്റില്‍ ജോലി തേടിയെത്തി നാലാം ദിവസമാണ് ശ്രീഹരി പ്രദീപിന്റെ ദാരുണമരണം. ആറു വര്‍ഷമായി അവിടെ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുന്ന പ്രദീപാണു താന്‍ ജോലി ചെയ്യുന്ന എന്ബിടിസിയില്തന്നെ കഴിഞ്ഞ മാസം മകനു ജോലി തരപ്പെടുത്തിയത്.
തീരാനഷ്ടങ്ങളുടെയും മഹാദുരന്തത്തിന്റെയും സ്മാരകംപോലെ പുക പൊതിഞ്ഞ്, അകനിലകള്ക്കുള്ളില് ചാമ്പല്‍ക്കൂന നിറഞ്ഞ മംഗഫ് ഫ്ളാറ്റ് ഇനിയൊരിക്കലും കാണാനുള്ള ശേഷി അച്ഛനില്ല. അച്ഛന് മാത്രമല്ല ശ്രീഹരിയുടെ അമ്മ മായയ്ക്കും കണ്ണീരുണങ്ങാത്ത തീരാനഷ്ടമാണ്. ഒപ്പം, ജ്യേഷ്ഠന് അര്‍ജുനും.