അത്രമേല്‍ ഹൃദയഭേദകം; നെടുമ്പാശേരിയില്‍ ഇതാദ്യം
Saturday, June 15, 2024 1:19 AM IST
സി.വൈ. വർഗീസ്
നെടുമ്പാശേരി: വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 45 മൃതദേഹങ്ങൾ.. അതിൽ 23 മലയാളികൾ ഉൾപ്പെടെ 31 പേരുടേത് വിമാനത്താവളത്തിനുമുന്നിൽ നിരത്തിവച്ചു പൊതുദർശനം... കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും കേരളവും ഇത്തരമൊരു സങ്കടക്കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കുന്നത് ഇതാദ്യം.
കാൽ നൂറ്റാണ്ടെത്തിയ നെടുന്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പേരുടെ മൃതദേഹങ്ങൾ ഒരുമിച്ചെത്തുന്നതെന്ന് ആദ്യകാലം മുതലുള്ള ജീവനക്കാർ പറയുന്നു. കാര്‍ഗില്‍ യുദ്ധകാലത്ത് വീരമൃത്യു വരിച്ച ജവാന്മാരുടെ ഒന്നിലധികം മൃതദേഹങ്ങൾ ഒരുമിച്ചാണു നാട്ടിലെത്തിച്ചത്. അന്ന് വിമാനത്താവളത്തിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചത് സങ്കടക്കാഴ്ചയായിരുന്നു.
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ വിമാനം രാവിലെ 8.30ന് എത്തുമെന്നായിരുന്നു അറിയിപ്പ്. കുവൈറ്റിൽനിന്നു പുറപ്പെടുന്നത് വൈകിയതോടെ വിമാനം കൊച്ചിയിലെത്തിയത് 10.30ന്.
മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും പുലർച്ചെ മുതൽ വിമാനത്താവളത്തിലെത്തിയിരുന്നു. ഇവിടത്തെ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടറുടെയും സിയാല്‍ അധികൃതരുടെയും നേതൃത്വത്തില്‍ കുറ്റമറ്റതാക്കിയിരുന്നു. കുടുംബാംഗങ്ങൾക്കും ജനപ്രതിനിധികൾക്കും ഇരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
മൃതദേഹങ്ങൾ ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളുടെ കണ്ണീരും സങ്കടവും പലപ്പോഴും വിമാനത്താവള ജീവനക്കാരിലേക്കും മറ്റു യാത്രക്കാരിലേക്കും പടരുന്നതു കാണമായിരുന്നു. കാര്‍ഗോ ഏരിയയ്ക്കു സമീപം വെളുത്ത വിരികളോടെ 17 മേശകളാണു മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വയ്ക്കാൻ പ്രത്യേകം തയാറാക്കിയത്. ഓരോ മേശയിലും രണ്ടുവീതം മൃതദേഹങ്ങൾ വച്ചു. വിമാനത്താവള ജീവനക്കാരും അന്ത്യാഞ്ജലിയർപ്പിച്ചു.
യാത്രക്കാർക്കു പുറമേ ഉറ്റവരെ സന്തോഷത്തോടെ യാത്രയാക്കാനും മടങ്ങിയെത്തുന്നവരെ ആഹ്ലാദത്തോടെ വരവേൽക്കാനും എത്തുന്നവരെക്കൊണ്ടു നിറയാറുള്ള വിമാനത്താവള പരിസരങ്ങളിൽ ഇന്നലെ പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദന അടക്കിവയ്ക്കാൻ ബുദ്ധിമുട്ടുന്നവരെയാണ് കൂടുതൽ കണ്ടത്.