ബിനോയ് യാത്രപറഞ്ഞു; നൊമ്പരക്കാഴ്ച
Saturday, June 15, 2024 1:19 AM IST
കെ.ടി. വിൻസന്റ്
ചാവക്കാട്: കുവൈറ്റിൽ അഗ്നിയിൽ പൊലിഞ്ഞ ബിനോയ് തോമസിന്റെ മൃതദേഹം നിറകണ്ണുകളോടെ ഗ്രാമം ഏറ്റുവാങ്ങി. സിമന്റ് കട്ടയിൽ നിർമിച്ച, പാതിവഴിയിൽ പണിനിലച്ച, തന്റെ സ്വപ്നമായ കൊച്ചുവീടിന്റെ മുന്നിലെ പന്തലിൽ ബിനോയിയുടെ ചേതനയറ്റ ശരീരം കിടത്തിയതോടെ ഭാര്യയുടെയും മക്കളുടെയും നിലവിളി നാടിന്റെ കണ്ണുനീരായി മാറി .
വീടു പണിയണമെന്ന മോഹവുമായി, ഇക്കഴിഞ്ഞ അഞ്ചിനാണ് തെക്കൻ പാലയൂരിൽ താമസിക്കുന്ന തിരുവല്ല സ്വദേശി തോപ്പിൽ ബിനോയ് തോമസ്(44) ആദ്യമായി കുവൈറ്റിലേക്കു പറന്നത്. തിരുവല്ലയിലെ സുഹൃത്ത് സാബുവാണ് എൻബിടിസി കമ്പനിയുടെ ഹൈവേ സെന്റർ എന്ന സ്ഥാപനത്തിലേക്കു വിസ ശരിയാക്കിയത്. കുവൈറ്റിൽ എത്തിയതിന്റെ ഏഴാംനാൾ പാർപ്പിടസമുച്ചയത്തിലെ അഗ്നിബാധയിൽ ബിനോയിയും അകപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്കു മൃതദേഹം കൊണ്ടുവരുന്നതിനു മുമ്പുതന്നെ വലിയൊരു ജനാവലി ബിനോയിയു ടെ വീട്ടുപരിസരത്ത് എത്തിയിരുന്നു. മൃതദേഹത്തെ അനുഗമിച്ച് നെടുമ്പാശേരിയിൽനിന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും മറ്റും എത്തിയതോടെ മൃതദേഹം ഒരുനോക്കു കാണാനുള്ളവരുടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിലും അപ്പുറമായി.
ഇടുങ്ങിയ സ്ഥലമായിരുന്നതുകൊണ്ട് ജനവും പോലീസും ശരിക്കും വീർപ്പുമുട്ടി. മറ്റൊരു വീട്ടുമുറ്റത്ത് ആംബുലൻസ് നിർത്തി മൃതദേഹം തുടച്ചുവൃത്തിയാക്കിയതിനുശേഷമാണു പൊതുദർശനത്തിനു വച്ചത്. മുന്നരയോടെ വീട്ടിൽ അന്ത്യകർമങ്ങൾ നടത്തിയശേഷം കുന്നംകുളം മലങ്കര ആശുപത്രിക്കു സമീപത്തെ നാഗൽ ഗാർഡനിൽ തുടർശുശ്രൂഷകൾ നിർവഹിച്ചശേഷം സംസ്കാരം നടത്തി.
തിരുവല്ലയിൽനിന്ന് ബിനോയിയുടെ മാതാപിതാക്കളായ തോപ്പിൽ ബാബു തോമസ്, മോളി തോമസ്, സഹോദരൻമാർ, ബന്ധുക്കൾ തുടങ്ങിയവരും ഭാര്യ ജിനിത, മക്കളായ ആദി, ഇയാൻ, ജിനിതയുടെ ബന്ധുക്കൾ, എൻ.കെ. അക്ബർ എംഎൽഎ, സിപിഎം നേതാവ് പി.എസ്. അശോകൻ ഉൾപ്പെടെയുള്ളവരും മൃതദേഹത്തെ കുന്നംകുളത്തേക്ക് അനുഗമിച്ചു.