എസ്.ആർ. സുധീർ കുമാർ
കൊല്ലം: കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച കൊല്ലം സ്വദേശികളായ രണ്ടു പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഇരുവർക്കും അന്ത്യയാത്രാമൊഴി നൽകാൻ ആയിരങ്ങളാണ് നിറകണ്ണുകളോടെ എത്തിയത്.
ശൂരനാട് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഉമ്മറുദീന്റെയും സബീനയുടെയും മകന് ഷെമീറിന്റെ (31) മൃതദേഹം ഇന്നലെ വൈകുന്നേരം നാലോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനുശേഷം ആലപ്പുഴ താമരക്കുളം കല്ലൂര്‍പള്ളി മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
അഞ്ചാലുംമൂട് തൃക്കടവൂര്‍ മതിലില്‍ കന്നിമൂലയില്‍ വീട്ടില്‍ സുന്ദരന്‍ പിള്ള-ശ്രീകുമാരി ദമ്പതികളുടെ മകന് സുമേഷ് എസ്. പിള്ള (40) യുടെ മൃതദേഹം വൈകുന്നേരം നാലോടെയാണ് വീട്ടിൽ കൊണ്ടുവന്നത്. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കാരം നടത്തി.
ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല വടകോട്ട് വിളയില്‍ വീട്ടില്‍ വി.ഒ ലൂക്കോസിന്റെ (സാബു-48) സംസ്കാരം ഇന്നു രാവിലെ 11നു നടത്തും. കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ എട്ടിന് വീട്ടില്‍ കൊണ്ടു വന്നശേഷം ശുശ്രൂഷ ചടങ്ങുകള്‍ നടത്തി പൂയപ്പള്ളി നാല്ക്കവല എബനേസര്‍ ഐപിസി സെമിത്തേരിയില്‍ സംസ്കാരം നടത്തും.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.45ഓടെ പുനലൂര്‍ നരിക്കല്‍ വാഴവിള സാജന് വില്ലയില്‍ സാജന് ജോര്‍ജിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി, പുനലൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 10.30നു വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും.ഉച്ചയ്ക്ക് 1.30ന് നരിക്കല്‍ ബഥേല്‍ മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര വടക്ക് ആലുംതറമുക്ക് കളത്തില്‍ വടക്കേത്തറയില്‍ (ലക്ഷ്മി ഭവനം) ഹില്ലാരി ബേബി ഡെന്നി ബേബി (33)യുടെ മൃതദേഹം മുംബൈയിലാണ് സംസ്കരിക്കുന്നത്. മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ പിതാവും മറ്റ് ബന്ധുക്കളും മുബൈയിലേക്ക് യാത്ര തിരിച്ചു.
ഉഴമലയ്ക്കൽ ലക്ഷംവീട് കോളനിയിൽ അരുൺ ബാബുവിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി വൈകുന്നേരം നാലോടെ നെടുമങ്ങാട് പൂവത്തൂരിലുള്ള ഭാര്യവീട്ടിലെത്തിച്ചു.
പത്തുമിനിറ്റ് പൊതുദർശനത്തിനുശേഷം ഉഴമലക്കൽ കുര്യാത്തിയിലുള്ള അരുൺ ബാബുവിന്റെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. വൈകുന്നേരം അഞ്ചോടെ കുര്യത്തിയിലെത്തിച്ച മൃതദേഹം 5.30ഓടെ സംസ്കരിച്ചു.