ശ്രീജിത് കൃഷ്ണൻ
കാസർഗോഡ്: അമ്മ മരിച്ചു മരവിച്ചു കിടക്കുമ്പോൾ പാൽമണം തേടി കരയുകയായിരുന്നു 37 ദിവസം മാത്രം പ്രായമായ ഒരു പെൺകുഞ്ഞ്. അമ്മയെപ്പോലെ അവളെ താങ്ങിയെടുക്കാനും ആവോളം പാൽമധുരം നല്കാനും അപ്പോൾ ഒരു മാലാഖയെത്തി. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ദിവസങ്ങൾക്കുമുമ്പു മാത്രം ജോലിയിൽ പ്രവേശിച്ച നഴ്സിംഗ് ഓഫീസർ മെറിൻ ബെന്നിയായിരുന്നു അത്.
മരുന്നുപെട്ടികൾ അടുക്കിവച്ച മുറിയിലിരുന്ന് മെറിൻ പാൽ നല്കിയപ്പോൾ പരിചിതമല്ലാത്ത മണവും ശബ്ദവും കൊണ്ട് കുഞ്ഞ് ആദ്യം കരഞ്ഞെങ്കിലും ആ സ്പർശനത്തിലെയും ശബ്ദത്തിലെയും മാതൃസ്നേഹം തിരിച്ചറിഞ്ഞതോടെ മെറിന്റെ മാറോടുചേർന്നു കിടന്നു.
പാൽ കുടിച്ച് ഉറങ്ങിയ കുഞ്ഞിനെ കുടുംബാംഗങ്ങൾക്കു തിരികെ നല്കുമ്പോൾ മെറിന്റെ കൈകളും മനസും വിറച്ചു. 50 കിലോമീറ്ററോളം അകലെയുള്ള വീട്ടിൽ തന്നെ കാത്തിരിക്കുന്ന ഒരു വയസുകാരിയുടെ സ്പർശനവും മുഖവുമായിരുന്നു അപ്പോൾ മനസ് നിറയെ.
വിട്ടുമാറാത്ത ഛർദിയെത്തുടർന്ന് ബുധനാഴ്ച കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തിച്ച ആസാം സ്വദേശിനി ഏകാദശി മാലിയാണ് അധികനേരം കഴിയുംമുമ്പ് മരണത്തിനു കീഴടങ്ങിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ബന്ധുക്കളുടെ കൈയിലിരുന്ന് വിശന്ന് തളർന്ന കുഞ്ഞ് വാവിട്ടു കരയാൻ തുടങ്ങി. മരിച്ച യുവതിയുടെ കുഞ്ഞാണ് ഇതെന്നറിഞ്ഞതോടെ സഹതപിക്കാൻ ഒട്ടേറെപ്പേരുണ്ടായി.
പക്ഷേ കുഞ്ഞിന്റെ വിശപ്പ് മാറ്റാൻ ഇനിയെന്തുചെയ്യുമെന്നു മാത്രം ആർക്കും പറയാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മെറിൻ കുഞ്ഞിനെ മുലയൂട്ടാൻ തയാറായി മുന്നോട്ടുവന്നത്.
പെരിയയ്ക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി രാജേഷ് ബർമന്റെ ഭാര്യയാണു മരിച്ച ഏകാദശി. കഴിഞ്ഞ മേയ് അഞ്ചിനാണ് കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് പെൺകുഞ്ഞിനു ജന്മം നല്കിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനല്കിയ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. റിയ എന്ന് പേരുവിളിച്ച കുഞ്ഞിനെയും ബന്ധുക്കൾ ഒപ്പം കൊണ്ടുപോയി. ഇനി സ്വർഗത്തിലെ മാലാഖമാർ അമ്മയ്ക്കൊപ്പം അവൾക്ക് കാവലുണ്ടാകും. സ്വന്തം നാടിന്റെ തണലിൽ വളർന്നുവലുതായി അവൾ എന്നെങ്കിലും മലയാളത്തിന്റെ പാൽമധുരമോർത്ത് തിരികെ വരുമായിരിക്കും.
കാസർഗോഡ് ജില്ലയിലെ ഭീമനടി സ്വദേശിനിയായ മെറിൻ നേരത്തേ ജനറൽ ആശുപത്രിയിലും പിന്നീട് ബന്തടുക്ക പിഎച്ച്സിയിലും എൻഎച്ച്എമ്മിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
ഈ മാസം ആദ്യമാണ് പിഎസ്സി നിയമനം ലഭിച്ചത്. ബന്തടുക്ക മലാംകുന്ന് സ്വദേശിയായ ഭർത്താവ് ബിപിൻ തോമസ് ജെസിബി ഓപ്പറേറ്ററാണ്. ഏക മകൾ ഒരു വയസുകാരി ഹെയ്സൽ മരിയ.