ട്രെയിനിൽനിന്നു വീണ ഗുജറാത്ത് സ്വദേശിക്കു രക്ഷകനായി ലഗേഷ്
Saturday, June 15, 2024 1:18 AM IST
കണ്ണൂർ: നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്നു വീണ് ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയ ഗുജറാത്ത് സ്വദേശിക്ക് രക്ഷകനായി കേരള റെയിൽവേ പോലീസിലെ സിവിൽ പോലീസ് ഓഫീസർ. ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയ സുമന്ത് എന്ന അറുപത്തിയേഴുകാരനെയാണ് ലഗേഷ് എന്ന സിവിൽ പോലീസ് ഓഫീസർ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
കൊച്ചുവേളി-പോർബന്തർ ട്രെയിനിലെ യാത്രക്കാരനായിരുന്നു സുമന്ത്. കായംകുളത്തുനിന്നു പോർബന്തറിലേക്ക് പോകുകയായിരുന്ന ഇദ്ദേഹം ട്രെയിൻ കണ്ണൂരിലെത്തിയപ്പോൾ വെള്ളം വാങ്ങാനായി പ്ലാറ്റ്ഫോമിലിറങ്ങിയതായിരുന്നു. വെള്ളം വാങ്ങി തിരിച്ചു കയറുന്നതിനിടെ ട്രെയിൻ മുന്നോട്ടു നീങ്ങുകയും കാൽ തെറ്റി സുമന്ത് ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലായി വീഴുകയായിരുന്നു.
ഇതു കണ്ട ലഗേഷ് ഓടിച്ചെന്ന് സുമന്തിന്റെ കൈപിടിച്ച് താഴേക്കു വീഴാതെ 20 മീറ്ററോളം ട്രെയിനിനൊപ്പം ഓടി പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു. അപ്പോഴേക്കും ട്രെയിനും നിർത്തി. ഭാഗ്യത്തിന് സുമന്തിനു ശരീരത്തിൽ ചെറിയ മുറിവുകൾ മാത്രമേ സംഭവിച്ചുള്ളൂ. ലഗേഷിന്റെ അവസരോചിത ഇടപെടലാണ് ജീവൻ രക്ഷിച്ചത്. ജീവൻ തിരിച്ചുകിട്ടിയ സുമന്ത് പിന്നീട് ഇതേ ട്രെയിനിൽത്തന്നെ യാത്ര തുടർന്നു.
കഴിഞ്ഞ 26നായിരുന്നു സംഭവമെങ്കിലും ലഗേഷോ പോലീസോ ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കെഎസ്ആർടിസിയിൽ നിന്ന് വീഴാൻ പോകുന്ന യാത്രക്കാരനെ കണ്ടക്ടർ രക്ഷപ്പെടുത്തിയത് വാർത്തയായപ്പോൾ ലഗേഷിന്റെ സുഹൃത്തുക്കളിലൊരാൾ ലഗേഷിനെ അഭിനന്ദിച്ച് നവമാധ്യമത്തിലൂടെ ഇക്കാര്യം പുറത്തുവിട്ടതോടെയാണ് പുറംലോകം സംഭവത്തക്കുറിച്ചറിയുന്നത്.
തന്റെ ഡ്യൂട്ടിക്കിടെ കൺമുന്നിൽ അപകടം കണ്ടപ്പോൾ മറ്റൊന്നുമാലോചിക്കാതെ ജീവൻ രക്ഷിക്കാനുള്ള ശ്രമമാണു താൻ നടത്തിയതെന്നും അത് വിജയിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ലഗേഷ് പറഞ്ഞു. ഇരിണാവ് സ്വദേശിയായ ലഗേഷ് പോലീസ് സേനയിൽ 13 വർഷമായി സേവനമനുഷ്ഠിച്ചു വരികയാണ്. സിന്ധുവാണ് ഭാര്യ. വൈഗ, വേദ, വൈഷ്ണ എന്നിവർ മക്കളാണ്.