പെരിയാറില്‍ വീണ്ടും രാസമാലിന്യം; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
Wednesday, May 22, 2024 12:51 AM IST
കൊച്ചി: കോതാട്, ചേരാനെല്ലൂര്‍ മേഖലയിലെ പെരിയാറിന്റെ കൈവഴിയില്‍ രാസമാലിന്യങ്ങള്‍ വലിയ തോതില്‍ കലര്‍ന്നതോടെ പെരിയാറില്‍ വീണ്ടും മത്സ്യക്കുരുതി.
തിങ്കളാഴ്ച രാത്രിയോടെ പുഴയില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം ഇരുകരയിലേയും പ്രദേശവാസികള്‍ക്ക് അനുഭവപ്പെട്ടു. ഇന്നലെ പുലര്‍ച്ചയോടെയാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
ഏലൂരിലെയും എടയാറിലെയും വ്യവസായ ശാലകളില്‍നിന്ന് പുറംതള്ളുന്ന രാസമാലിന്യം വലിയതോതില്‍ ഒഴുകിയെത്തിയതാണ് മത്സ്യക്കുരുതിക്ക് കാരണമെന്നാണ് മത്സ്യകര്‍ഷകരുടെയും പ്രദേശവാസികളുടെയും ആരോപണം.
മുന്‍പും ഇത്തരത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പെരിയാറിലെ തീരങ്ങളില്‍ സ്വകാര്യവ്യക്തികള്‍ നടത്തുന്ന കൂടുകൃഷിയിലെ മത്സ്യക്കുഞ്ഞുങ്ങളും ചത്തുപൊങ്ങിയവയിലുണ്ട്.
മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ കൂട് കൃഷിയിടങ്ങൾ സിഎംഎഫ്ആര്‍ഐയിലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ചത്ത മീനുകളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മരണകാരണം കണ്ടെത്തുന്നതിനായി ലാബില്‍ വിശദമായ പരിശോധന നടത്തും. പുഴയിലെ മത്സ്യസമ്പത്ത് വലിയതോതില്‍ നഷ്ടപ്പെടുന്ന നിലയില്‍ മത്സ്യക്കുരുതി സംഭവിക്കുന്നത് ഇതപൂര്വമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മത്സ്യങ്ങള്‍ ചത്ത സംഭവം; അന്വേഷണത്തിന് നിര്‍ദേശം
കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ കളക്ടര്‍ എന്‍.എസ്. കെ. ഉമേഷ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്കി. കളക്ടര്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് നിര്‍ദേശം.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അഥോറിറ്റി, ഫിഷറീസ് വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റിക്കും രൂപം നല്കി. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണു കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ഉപ്പുവെള്ളവുമായി ചേര്‍ന്ന് ജലത്തില്‍ ഓക്സിജന്റെ അളവ് പെട്ടെന്ന് ഗണ്യമായി കുറഞ്ഞതാകാം മത്സ്യക്കുരുതിക്കു കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നിഗമനം.
എന്നാല്‍ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതിന്റെ ഫലമായാണോ ഇതു സംഭവിച്ചതെന്നു സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് ഉറപ്പു വരുത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചു.
കുറ്റകൃത്യം നടത്തിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറോട് നിര്‍ദേശിച്ചു. മത്സ്യസമ്പത്തിന്റെ നഷ്ടം കണക്കാക്കി ഫിഷറീസ് ഡയറക്ടര്‍ക്ക് മൂന്നു ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി.