ധനസമാഹരണം ലക്ഷ്യത്തിലെത്തിയതറിഞ്ഞ് ഇന്നലെ വൈകുന്നേരം ജയിലിൽനിന്ന് അബ്ദുൾ റഹീം ഫോണിലൂടെ കെഎംസിസി ഭാരവാഹികളുമായും മാതാവ് ഫാത്തിമയുമായും അഞ്ചു മിനിറ്റോളം സംസാരിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്നും ഒരിക്കലും മറക്കാനാവില്ലെന്നും അബ്ദുൾ റഹീം പറഞ്ഞു. സഹായിച്ചവരോട് അളവറ്റ നന്ദിയുണ്ടെന്നും എല്ലാവർക്കുമായി പ്രാർഥിക്കുന്നുവെന്നും ഫാത്തിമ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
അബ്ദുൾ റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാനമായും ധനസമാഹരണം നടത്തിയത്. 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തി. ബോബി ചെമ്മണ്ണൂർ നൽകിയ ഒരു കോടി രൂപയും കൂടിയായപ്പോൾ മൊത്തം തുക 34 കോടി കവിഞ്ഞു.
അബ്ദുൾ റഹീമിന്റെ മോചനത്തിനായി പ്രവർത്തിച്ച ട്രസ്റ്റിന്റെ കീഴിൽ സർവകക്ഷി ആക്ഷൻ കമ്മിറ്റിയുണ്ടാക്കിയാണ് ധനസമാഹരണം ആരംഭിച്ചത്. അബ്ദുൾ റഹീമിന് വേണ്ടിയുള്ള പണസമാഹരണം സാധ്യമായത് മനുഷ്യ നന്മയുടെ വിജയമാണന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. അബ്ദുൾ റഹീമിന്റെ വീട് സന്ദർശിച്ച മന്ത്രി മുഹമ്മദ് റിയാസ് മാതാവുമായും ബന്ധുക്കളുമായും കൂടിക്കാഴ്ച നടത്തി.
അബ്ദുൾ റഹീമിന് ഉപജീവനമാർഗമായി ബോചെ ടീ ഷോപ് അബ്ദുൾ റഹീം ജയിൽമോചിതനായി നാട്ടിൽ തിരിച്ചെത്തിയാൽ ഉടൻ അദേഹത്തിന് ഉപജീവനമാർഗമായി ബോചെ ടീയുടെ ഹോൾസെയിൽ-റീട്ടെയ്ൽ ഷോപ്പ് നൽകുമെന്നു ബോബി ചെമ്മണ്ണൂർ അറിയിച്ചു. അബ്ദുൾ റഹീമിന്റെ മോചനത്തിനായി പണം സമാഹരിക്കാൻ ബോചെ കേരളത്തിലുടനീളം യാചകയാത്ര നടത്തിയിരുന്നു.
യാത്രയിലുടനീളം പൊതുജനങ്ങളിൽനിന്ന് ധനശേഖരണം നടത്തി. ധനസഹായം നൽകാൻ അദേഹം യാത്രയിലുടനീളം ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ നല്ലൊരു തുക അബ്ദുൾ റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച ട്രസ്റ്റിന്റെ അക്കൗണ്ടിലെത്തി. അതുകൂടാതെ ഇന്നലെ പാണക്കാട്ടെത്തി ബോചെ ഒരു കോടി രൂപ അബ്ദുൾ റഹീം മോചന ഫണ്ടിലേക്കു കൈമാറുകയും ചെയ്തു. ഇതിനും പുറമേ ധനസമാഹരണത്തിന് ലക്കി ചലഞ്ച് അടക്കമുള്ള വിവിധ പദ്ധതികൾ ബോചെ ആവിഷ്കരിച്ചിരുന്നു.
എന്നാൽ, അതിനു മുന്പേ തന്നെ ധനസമാഹരണം ഉദേശ്യലക്ഷ്യം കൈവരിച്ചതിനാൽ ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് അബ്ദുൾ റഹീമിന് ബോചെ ചായപ്പൊടിയുടെ ഷോപ് നൽകാനാണു തീരുമാനം. ബോചെ ടീയുടെ ലോഞ്ചിംഗ് ഇന്നലെ കോഴിക്കോട് ഫറോഖ് പഴയപാലത്തിനു സമീപം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.