ദേശീയശ്രദ്ധയിൽ പത്തനംതിട്ട
Saturday, April 13, 2024 1:21 AM IST
ബിജു കുര്യൻ
പത്തനംതിട്ട: പത്തനംതിട്ടയിലെ പോരിന് ഓരോ ദിവസവും കനമേറുകയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനായി കേരളത്തിൽ ആദ്യമിറങ്ങിയ മണ്ഡലം പത്തനംതിട്ടയായിരുന്നു. കോൺഗ്രസിനെ മാത്രം ജയിപ്പിച്ചു പാരന്പര്യമുള്ള ഈ ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നവരുണ്ടാകാം.
ഹാട്രിക് നേട്ടവുമായി കളത്തിലിറങ്ങിയ ആന്റോ ആന്റണി, രണ്ടു ടേമുകളിലായി ഒരുപതിറ്റാണ്ട് കേരളത്തിന്റെ ഖജനാവ് സൂക്ഷിച്ച തോമസ് ഐസക്, എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ഇവരാണ് മത്സരരംഗത്തുള്ള പ്രമുഖർ. ബിഎസ്പിയുടെ ഗീതാകൃഷ്ണൻ ഉൾപ്പെടെ മറ്റ് അഞ്ചു പേർകൂടി മത്സരിക്കാനുണ്ട്.
പ്രതീക്ഷകൾക്കു മങ്ങലേൽക്കാതെ ആന്റോ
2009ൽ അപ്രതീക്ഷിത സ്ഥാനാർഥിയായി മണ്ഡലത്തിലെത്തി പത്തനംതിട്ടയെ സ്വന്തമാക്കിയ ആളാണ് ആന്റോ ആന്റണി. പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടിവന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ കാരണങ്ങൾ എന്തുതന്നെയായാലും ലോക്സഭയിലേക്കു ഫലം മറിച്ചാകില്ലെന്നു നേതാക്കൾ പറയുന്നു.
15 വർഷത്തിനിടെ എന്തു ചെയ്തുവെന്നു ചോദിക്കുന്നവർക്ക് മണ്ഡലത്തിന്റെ വികസനനേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് ആന്റോ മറുപടി നല്കുന്നത്.
എംപി വികസന ഫണ്ടിൽനിന്നു സ്ഥാപിച്ച വെയ്റ്റിംഗ് ഷെഡുകളിലെ പേര് തുണിയിട്ട് മറച്ചുവച്ച തെരഞ്ഞെടുപ്പു കമ്മീഷൻ നടപടി തനിക്ക് ഗുണകരമാണെന്ന് ആന്റോ പറയുന്നു. വെയ്റ്റിംഗ് ഷെഡുകളിൽ ആന്റോ ആന്റണി എന്ന പേര് തിളങ്ങുന്നത് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന എൽഡിഎഫിന്റെ പരാതിയിലാണ് തുണിയിട്ടു മൂടിയത്. വോട്ടെണ്ണിക്കഴിയുന്പോൾ ഈ തുണി തനിയെ അഴിഞ്ഞുപൊയ്ക്കോളുമെന്നാണ് ആന്റോയുടെ മറുപടി.
ഒരു കുഴപ്പവുമില്ലെന്നു തോമസ് ഐസക്
പത്തനംതിട്ടയിൽ പതിനായിരം പേർക്ക് അധികമായി തൊഴിൽ കിട്ടുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നു ചോദിച്ചുകൊണ്ടാണ് എൽഡിഎഫ് സ്ഥാനാർഥി ഡോ.ടി.എം. തോമസ് ഐസക് രംഗ പ്രവേശം ചെയ്തത്. ഉറപ്പാണ് തൊഴിൽ എന്ന ഒരു ആശയമാണ് അദ്ദേഹം അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്പേ പദ്ധതി ഐസക് മണ്ഡലത്തിലുടനീളം വ്യാപിപ്പിച്ചു. മുന്പ് ആലപ്പുഴയിൽ മത്സരിക്കുന്പോഴും ഇത്തരം പദ്ധതികളൊക്കെ ഐസക് ആസൂത്രണം ചെയ്തിരുന്നു.
പത്തനംതിട്ടയുടെ രാഷ്ട്രീയമാറ്റം കണ്ടാണ് കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തോമസ് ഐസക്കിനെ സിപിഎം ഇവിടെ മത്സരിപ്പിച്ചത്. കേരള കോൺഗ്രസ് - എം എൽഡിഎഫിലെത്തിയതിന്റെ പ്രയോജനം ഏറ്റവുമധികം ഉണ്ടാകാനിടയുള്ളതും പത്തനംതിട്ടയിലാണെന്നു മുന്നണി നേതൃത്വം കരുതുന്നു. കേരള കോൺഗ്രസിന് മണ്ഡല പരിധിയിൽ മൂന്ന് എംഎൽഎമാരാണുള്ളത്.
ആശങ്ക ഒട്ടുമില്ലാതെ അനിൽ ആന്റണി
ബിജെപി സംസ്ഥാന നേതൃത്വത്തെത്തന്നെ ഞെട്ടിച്ചുകൊണ്ടാണ് പത്തനംതിട്ടയിൽ അനിൽ ആന്റണി സ്ഥാനാർഥിയായത്. കേന്ദ്ര നേതൃത്വം നേരിട്ടിടപെട്ടാണ് അനിലിനെ പത്തനംതിട്ടയിലേക്ക് അയച്ചിരിക്കുന്നത്. ആദ്യമൊക്കെ അനിലിന്റെ സ്ഥാനാർഥിത്വത്തെ ഉൾക്കൊള്ളാൻ പ്രാദേശിക ബിജെപി നേതൃത്വത്തിനായില്ല.
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ കളം മാറി. പത്തനംതിട്ടയിലെത്തിയ നരേന്ദ്ര മോദി വിശദമായിത്തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അതിനു മുന്പ് ഡൽഹിയിലെത്തി അനിൽ കേന്ദ്ര നേതാക്കളെ കണ്ടിരുന്നു.
പത്തനംതിട്ടയിലെ വോട്ടിംഗ് പാറ്റേൺ മനസിലാക്കിയ പ്രധാനമന്ത്രി എന്തുകൊണ്ട് ഇവിടെ ജയിച്ചുകൂടാ എന്നാണ് സംസ്ഥാന നേതാക്കളോടു ചോദിച്ചത്. 2009ൽ 13.95 ശതമാനം മാത്രമായിരുന്നു ബിജെപി വോട്ടെങ്കിൽ എം.ടി. രമേശ് മത്സരിച്ച 2014ൽ 15.95 ശതമാനമായും 2019ൽ 28.97 ശതമാനമായും വർധിച്ചു. കണക്കിലെ ഈ മാറ്റം തന്നെയാണ് എൻഡിഎയുടെ പ്രതീക്ഷ.
കാട്ടാനക്കലി പ്രചാരണകാലത്തും
മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മലയോര മേഖലയിലുൾപ്പെടുന്നതിനാൽ കാട്ടുമൃഗശല്യം മൂലം ജനം അനുഭവിക്കുന്ന ദുരിതങ്ങൾ തുടക്കത്തിലേ ചർച്ചയിലുണ്ടായിരുന്നു.
ഇതിനിടെ മണ്ഡലപരിധിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ വിഷയം ഏറ്റെടുക്കാതെ തരമില്ലെന്നായി. പന്പാവാലി തുലാപ്പള്ളി പുളിയൻകുന്ന്മല കുടിലിൽ ബിജു മാത്യു(50) സ്വന്തം വീടിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത് ഏപ്രിൽ ഒന്നിനു പുലർച്ചെയാണ്; തേക്കുതോട് ഏഴാംതല പുളിഞ്ചാൽ ദിലീപ് (57) കല്ലാറിന്റെ തീരത്ത് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത് മാർച്ച് 20നു രാത്രിയിലും.