പത്തനംതിട്ടയുടെ രാഷ്ട്രീയമാറ്റം കണ്ടാണ് കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തോമസ് ഐസക്കിനെ സിപിഎം ഇവിടെ മത്സരിപ്പിച്ചത്. കേരള കോൺഗ്രസ് - എം എൽഡിഎഫിലെത്തിയതിന്റെ പ്രയോജനം ഏറ്റവുമധികം ഉണ്ടാകാനിടയുള്ളതും പത്തനംതിട്ടയിലാണെന്നു മുന്നണി നേതൃത്വം കരുതുന്നു. കേരള കോൺഗ്രസിന് മണ്ഡല പരിധിയിൽ മൂന്ന് എംഎൽഎമാരാണുള്ളത്.
ആശങ്ക ഒട്ടുമില്ലാതെ അനിൽ ആന്റണി ബിജെപി സംസ്ഥാന നേതൃത്വത്തെത്തന്നെ ഞെട്ടിച്ചുകൊണ്ടാണ് പത്തനംതിട്ടയിൽ അനിൽ ആന്റണി സ്ഥാനാർഥിയായത്. കേന്ദ്ര നേതൃത്വം നേരിട്ടിടപെട്ടാണ് അനിലിനെ പത്തനംതിട്ടയിലേക്ക് അയച്ചിരിക്കുന്നത്. ആദ്യമൊക്കെ അനിലിന്റെ സ്ഥാനാർഥിത്വത്തെ ഉൾക്കൊള്ളാൻ പ്രാദേശിക ബിജെപി നേതൃത്വത്തിനായില്ല.
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ കളം മാറി. പത്തനംതിട്ടയിലെത്തിയ നരേന്ദ്ര മോദി വിശദമായിത്തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അതിനു മുന്പ് ഡൽഹിയിലെത്തി അനിൽ കേന്ദ്ര നേതാക്കളെ കണ്ടിരുന്നു.
പത്തനംതിട്ടയിലെ വോട്ടിംഗ് പാറ്റേൺ മനസിലാക്കിയ പ്രധാനമന്ത്രി എന്തുകൊണ്ട് ഇവിടെ ജയിച്ചുകൂടാ എന്നാണ് സംസ്ഥാന നേതാക്കളോടു ചോദിച്ചത്. 2009ൽ 13.95 ശതമാനം മാത്രമായിരുന്നു ബിജെപി വോട്ടെങ്കിൽ എം.ടി. രമേശ് മത്സരിച്ച 2014ൽ 15.95 ശതമാനമായും 2019ൽ 28.97 ശതമാനമായും വർധിച്ചു. കണക്കിലെ ഈ മാറ്റം തന്നെയാണ് എൻഡിഎയുടെ പ്രതീക്ഷ.
കാട്ടാനക്കലി പ്രചാരണകാലത്തും മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മലയോര മേഖലയിലുൾപ്പെടുന്നതിനാൽ കാട്ടുമൃഗശല്യം മൂലം ജനം അനുഭവിക്കുന്ന ദുരിതങ്ങൾ തുടക്കത്തിലേ ചർച്ചയിലുണ്ടായിരുന്നു.
ഇതിനിടെ മണ്ഡലപരിധിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ വിഷയം ഏറ്റെടുക്കാതെ തരമില്ലെന്നായി. പന്പാവാലി തുലാപ്പള്ളി പുളിയൻകുന്ന്മല കുടിലിൽ ബിജു മാത്യു(50) സ്വന്തം വീടിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത് ഏപ്രിൽ ഒന്നിനു പുലർച്ചെയാണ്; തേക്കുതോട് ഏഴാംതല പുളിഞ്ചാൽ ദിലീപ് (57) കല്ലാറിന്റെ തീരത്ത് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത് മാർച്ച് 20നു രാത്രിയിലും.