പ്രതികൾക്കുവേണ്ടി ഹാജരാകുന്നത് സിപിഎം സഹയാത്രികൻ തലശേരി: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കുവേണ്ടി ഹാജരാകുന്നത് ഇടതുപക്ഷ സഹയാത്രികനായ അഭിഭാഷകൻ. കേസിലെ മൂന്നുമുതൽ ഏഴുവരെയുള്ള പ്രതികൾക്കായാണ് അഡ്വ. കെ. പ്രഥ്യു ഹാജരാകുന്നത്.
കേസിലെ മൂന്നുമുതൽ ഏഴുവരെയുള്ള പ്രതികൾക്കു സംഭവവുമായി ബന്ധമില്ലെന്നും ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചവരെയാണു പോലീസ് പ്രതികളാക്കിയതെന്നുമാണു തലശേരി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനു മുന്പിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നത്.
ജാമ്യഹർജി കോടതി ഇന്നു പരിഗണിക്കും. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്പതു പ്രതികളെ റിമാൻഡ് ചെയ്തു. സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുറിയാത്തോട് വലിയപറന്പത്ത് വിനീഷ്, സെൻട്രൽ കുന്നോത്തുപറന്പ് കല്ലായിന്റവിടെ വിനോദ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്താനുണ്ട്.
സ്ഫോടനത്തിൽ മരിച്ച ഷെറിൻ ഉൾപ്പെടെ 12 പേരാണു പ്രതിപ്പട്ടികയിൽ ഉള്ളത്. സാരമായി പരിക്കേറ്റ വിനീഷ് അപകടനില തരണം ചെയ്തു. കേസിൽ അറസ്റ്റിലായവരെല്ലാം സിപിഎം പ്രവർത്തകരാണ്. രണ്ടുപേർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിമാരും ഒരാൾ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ്.