അപരസ്ഥാനാര്ഥിക്ക് സിപിഎം നേതാക്കളുടെ വധഭീഷണി
Friday, April 12, 2024 2:08 AM IST
നീലേശ്വരം: സിപിഎം നേതാക്കള്‍ തനിക്കു നേരേ വധഭീഷണി മുഴക്കിയതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണന്റെ അപരസ്ഥാനാര്ഥിയായ നീലേശ്വരം പേരോല്‍ സ്വദേശി എന്‍. ബാലകൃഷ്ണന്.
നോമിനേഷന് പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഏപ്രിൽ എട്ടു വരെ മത്സരത്തില്‍നിന്നു പിന്മാറാന് വലിയതോതില്‍ സമ്മര്‍ദമുണ്ടായി. ഇതിന്റെ പിറ്റേന്നാണ് വീടിനു സമീപത്തെ പലചരക്കുകടയില്‍ സാധനം വാങ്ങാന്‍ പോയ തനിക്കു നേരേ സിപിഎം വള്ളിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കൃഷ്ണന്, മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി. സതീശന് എന്നിവർ പരസ്യമായി ഭീഷണി മുഴക്കിയതെന്ന് ബാലകൃഷ്ണന് പറഞ്ഞു.
""ശരീരം സൂക്ഷിച്ചോ, അപകടമാണ്. നിന്റെയൊക്കെ ജീവിതം ഇവിടെ അവസാനിപ്പിക്കും’’ എന്നൊക്കെയായിരുന്നു ഭീഷണി. കള്ളനെന്നു വിളിച്ച് അപമാനിക്കുകയും ചെയ്തു. പരാതി സ്പെഷല്‍ ബ്രാഞ്ച് ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലകൃഷ്ണന് പറഞ്ഞു.
""1977 മുതല്‍ ഞാന്‍ സിപിഎമ്മുകാരനാണ്. 1988ല്‍ ചെറുതാഴം സര്‍വീസ് സഹകരണബാങ്കില്‍ സിപിഎം നേതാവിന്റെ മകന് മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ സംഭവം ചോദ്യം ചെയ്തതിന് പാര്‍ട്ടി എന്നെ ആറുമാസത്തേക്കാണു സസ്പെന്‍ഡ് ചെയ്തത്.
സിപിഎമ്മിനുള്ളിലെ അഴിമതിക്കെതിരേയാണ് ഞാന്‍ മത്സരിക്കുന്നത്. അല്ലാതെ എം.വി. ബാലകൃഷ്ണനെതിരേയല്ല. അപരനായി മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒരു പാര്‍ട്ടിയും എന്നെ സമീപിച്ചിട്ടില്ല’’-ബാലകൃഷ്ണന് പറഞ്ഞു. അറുപത്തിനാലുകാരനായ ബാലകൃഷ്ണന് മുന്‍ പാരലല്‍ കോളജ് അധ്യാപകനാണ്.