നിയന്ത്രണത്തോടെ ശന്പളവിതരണം; 50,000 രൂപ വരെ ലഭിക്കും
Tuesday, March 5, 2024 2:31 AM IST
തിരുവനന്തപുരം: മാർച്ചിലെ ആദ്യദിനങ്ങളിൽ മുടങ്ങിയ ശന്പളം കടുത്ത നിയന്ത്രണത്തോടെ ഇന്നലെ മുതൽ വിതരണം തുടങ്ങി. 50,000 രൂപ വരെ ശന്പളം ലഭിക്കുന്ന തരത്തിലാണ് ശന്പളവിതരണ ക്രമീകരണം.
അടുത്ത ദിവസങ്ങളിൽത്തന്നെ ബാക്കി ശന്പളത്തുക നൽകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നുണ്ടെങ്കിലും ഉടൻ ലഭിക്കുമോ എന്ന കാര്യത്തിൽ ജീവനക്കാർക്ക് ആശങ്കയുണ്ട്.
ജീവനക്കാരുടെ ഇടിഎസ്ബി അക്കൗണ്ടിൽ ശന്പളം മുഴുവൻ വന്നതായി കാണും. എന്നാൽ, ബാങ്ക് അക്കൗണ്ടിലേക്കോ മറ്റ് അക്കൗണ്ടുകളിലേക്കോ മാറ്റാവുന്ന പരിധി 50,000 രൂപ മാത്രമാകും.
മൂന്നു ദിവസത്തെ ശന്പളവിതരണം ഒരുമിച്ചു നടത്തുന്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് 50,000 രൂപയുടെ പരിധി നിശ്ചയിച്ചതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഭൂരിഭാഗം ജീവനക്കാർക്കും ശന്പളം ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഉയർന്ന ശന്പളമുള്ള ജീവനക്കാർക്കാകും പരിധി.
ഇവരുടെ ബാക്കി ശന്പളം മൂന്നോ നാലോ ദിവസത്തിനകം നൽകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, 50,000 രൂപയെന്ന പരിധി ഏർപ്പെടുത്തിയതോടെ സെക്രട്ടേറിയറ്റിലെ മിക്ക ജീവനക്കാർക്കും പകുതിയോ അതിൽ താഴെയോ ശന്പളം മാത്രമേ ലഭിക്കൂ.
നിയന്ത്രണത്തിന്റെ ഭാഗമായി ട്രഷറി സേവിംഗ്സ് അക്കൗണ്ടുകളിൽനിന്നുള്ള പണം പിൻവലിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ധനമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. മറ്റു ട്രഷറി നിയന്ത്രണങ്ങൾ അതേപടി തുടരുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ട്രഷറിയിൽനിന്ന് 25,000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ പിൻവലിക്കാനാവില്ല.
ശന്പള വിതരണത്തിലെ സർക്കാർ അലംഭാവത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.
കേരളത്തിന് അർഹതപ്പെട്ട വിഹിതം നൽകാത്ത കേന്ദ്രസർക്കാരിന്റെ തെറ്റായ സമീപനം മൂലമാണ് സംസ്ഥാനത്തു പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടത്. ഇക്കാര്യത്തിൽ സമരം ചെയ്യുന്ന യുഡിഎഫ് അനുകൂല സംഘടനകൾ നിലപാട് വ്യക്തമാക്കണം. കേന്ദ്രസർക്കാരിനെതിരേ ഡൽഹിയിൽ സമരം ചെയ്യുമോയെന്നും ബാലഗോപാൽ ചോദിച്ചു.
അധ്യാപകർക്ക് ഇന്നലെ ശന്പളം ലഭിച്ചില്ല
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് അന്പതിനായിരം രൂപ വരെയുള്ള ശന്പളം നൽകിയെന്നു സർക്കാർ പറയുന്പോഴും അധ്യാപകർ ഉൾപ്പെടെ രണ്ടാം പ്രവൃത്തി ദിനത്തിൽ ശന്പളം ലഭിക്കേണ്ടവർക്ക് ഇന്നലെയും ശന്പളം ലഭിച്ചില്ലെന്നു പരാതി.
ട്രഷറി അക്കൗണ്ടിൽ നിന്ന് 50,000 രൂപ പരിധിവച്ചു ശന്പളം പിൻവലിക്കാൻ ഇന്നലെ രാവിലെ തന്നെ സംവിധാനം ഒരുക്കിയെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇന്നലെ അധ്യാപകർക്കു ശന്പളം ലഭിച്ചില്ല. സെക്രട്ടേറിയറ്റ് ജീവനക്കാർ ഉൾപ്പെടെ ഒന്നാം പ്രവൃത്തിദിനത്തിൽ ശന്പളം ലഭിക്കേണ്ടവർക്ക് ഇന്നലെ പരിധി വച്ചു ശന്പളം ലഭിച്ചു.