പൊതുജന പരാതി: മുഖ്യമന്ത്രിയുടെ നവീകരിച്ച പോർട്ടൽ ഇന്നു നിലവിൽ വരും
Monday, March 4, 2024 4:47 AM IST
തിരുവനന്തപുരം: പൊതുജന പരാതി പരിഹാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൂടുതൽ സുതാര്യവും ലളിതവുമകുന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ നവീകരിച്ച പോർട്ടൽ ഇന്നു നിലവിൽ വരും.
മലയാളത്തിനു പുറമേ ഇംഗ്ലീഷ് പതിപ്പും നവീകരിച്ച ലാൻഡിംഗ് പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതി സമർപ്പിച്ചവർക്ക് പരാതിയുടെ തൽസ്ഥിതി അറിയുന്നതിന് ബന്ധപ്പെട്ട ഓഫീസിലെ ചാർജ് ഓഫീസറുടെ വിവരങ്ങൾ ഇനി പോർട്ടൽ വഴി അറിയാൻ കഴിയും.
സമർപ്പിച്ച പരാതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കംപ്യൂട്ടർ സെല്ലിലെ ഉദ്യോഗസ്ഥരെ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെടുന്നതിനും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കുന്നതിനുമുള്ള സംവിധാനവുമുണ്ട്. നടപടി തുടരുന്നതും തീർപ്പാക്കിയതുമായ പരാതികൾ സംബന്ധിച്ച് പരാതിക്കാർക്ക് പ്രതികരണം അറിയിക്കാനുള്ള സംവിധാനവും ഉടൻ യാഥാർഥ്യമാകും.
ഇതുവരെ ലഭിച്ച പരാതികളെ സംബന്ധിച്ച വിവരങ്ങളും ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായത്തിനായി ലഭിച്ച അപേക്ഷകളുടെ വിവരങ്ങളും അവയിൽ നടപടി പൂർത്തിയായവ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.
ഓൺലൈനായി പരാതികൾ എങ്ങനെയാണ് സമർപ്പിക്കേണ്ടത് എന്ന് ജനങ്ങൾക്ക് മനസിലാക്കാനായി തയാറാക്കിയ വീഡിയോ ടൂട്ടോറിയൽ പോർട്ടലിന്റെ പ്രത്യേകതയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകൾ, സർക്കുലറുകൾ എന്നിവ ലഭ്യമാക്കും.
ലഭിച്ചതും തീർപ്പാക്കിയതുമായ പരാതികളുടെ സ്ഥിതിവിവര കണക്കുകളുമുണ്ടാകും. ദുരിതാശ്വാസ നിധിയിൽനിന്നു സഹായം ലഭിക്കുന്നതിനായി സമർപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്ന സംഭവങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനു പരിഹാരമായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ തയാറാക്കുന്നതിന് ഇ-ഹെൽത്ത് സോഫ്റ്റ്വേറിലും, അത്തരത്തിൽ തയാറാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിന് സിഎംഒ പോർട്ടലിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതുവഴി ഇ-ഹെൽത്ത് പ്രവർത്തനക്ഷമമായ ആശുപത്രികളിലെ ഡോക്ടർമാർക്ക് ഇ-ഹെൽത്തിലെ മെഡിക്കൽ സർട്ടിഫിക്കറ്റ് മോഡ്യൂൾ ഉപയോഗിച്ച് തങ്ങൾ ചികിത്സിക്കുന്ന രോഗികൾക്ക് ചികിത്സാ സഹായത്തിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് തയാറാക്കാനാകും. രോഗിയുടെ രോഗവിവരങ്ങളും ചികിത്സകൾ സംബന്ധിച്ച വിവരങ്ങളും ഇ-ഹെൽത്ത് സോഫ്റ്റ്വേറിൽ ലഭ്യമായതിനാൽ ഡോക്ടർമാർക്ക് സുഗമമായി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനാകും.