ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള അജൻഡ തിരിച്ചറിയണം: കെസിബിസി
Friday, June 9, 2023 1:04 AM IST
കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ അജൻഡ തിരിച്ചറിയണമെന്നു കേരള കത്തോലിക്കാ മെത്രാന് സമിതി. ഇക്കാര്യത്തില്‍ സര്‍ക്കാരും മത, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ പ്രവര്‍ത്തകരും ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കപ്പെടുമെന്നും കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സമരങ്ങളും അപവാദപ്രചാരണങ്ങളും അടുത്ത കാലത്തായി വര്‍ധിക്കുന്നുണ്ട്. ക്രൈസ്തവസ്ഥാപനങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ, സമുദായ സംഘടനകള്‍ സമാനമായ വിഷയങ്ങള്‍ മറ്റു സ്ഥാപനങ്ങളില്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിക്കുന്നതിനു പിന്നില്‍ വ്യക്തമായ അജൻഡയുണ്ടെന്നു സംശയിക്കണമെന്നും കെസിബിസി ചൂണ്ടിക്കാട്ടി.
കേരളസഭയുടെ നവീകരണത്തിന്റെ ഭാഗമായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വല്ലാര്‍പാടം ബസലിക്കയില്‍ നടത്തും. മെത്രാന്മാർ, വൈദികര്‍, സന്യസ്തര്‍, യുവജനങ്ങള്‍ തുടങ്ങി സഭയുടെ വിവിധ തലങ്ങളില്‍ നിന്നുള്ളവർ പങ്കെടുക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങളും പീഡനങ്ങളും വിലയിരുത്തിയ മെത്രാന് സമിതി മണിപ്പുരിൽ ഇപ്പോഴും നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി.
വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണം. മണിപ്പുരില്‍ എത്രയുംവേഗം സമാധാനം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
ഒഡീഷയിലെ ബാലസോർ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരെ കെസിബിസി പ്രാർഥനയിൽ അനുസ്മരിച്ചു. ഇത്തരം അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാൻ റെയിൽവേ അധികൃതരുടെ ഗൗരവമായ ശ്രദ്ധ വേണം. സാധാരണക്കാരായ അനേകരുടെ പൊതുയാത്രാസംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. തുടർച്ചയായുണ്ടാകുന്ന അപകടങ്ങളും ട്രെയിന്‍ കത്തിക്കുന്ന സംഭവങ്ങളും യാത്രക്കാരില്‍ ഭീതി നിറയ്ക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
മദ്യവും-മയക്കുമരുന്നും സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതും കേരളത്തിലേക്ക് മയക്കുമരുന്ന് ധാരാളമായി എത്തുന്നതും ആശങ്കാജനകമാണ്. യുവജനങ്ങളെയും പൊതുസമൂഹത്തെയും ഗൗരവതരത്തില്‍ ബാധിക്കുന്ന രോഗമായി മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ച് ലഹരിവസ്തുക്കളുടെ ലഭ്യതയും വാണിജ്യവും നിയന്ത്രിച്ച് കേരളത്തെ സംരക്ഷിക്കണം.
വന്യജീവികളുടെ വര്‍ധന നിയന്ത്രിക്കാനും മലയോര കര്‍ഷകരുടെയും ജനങ്ങളുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്താനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം.
വന്യജീവി ആക്രമണങ്ങള്‍ കൂടുതല്‍ ജനവാസമേഖലകളിലേക്ക് വ്യാപിക്കുന്നതിൽ സത്വരമായ ശ്രദ്ധ ഉണ്ടാകണം. വന്യജീവി ആക്രമണത്തിന് ഇരയാക്കപ്പെട്ടവര്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നൽകണം. ബഫര്‍ സോണ്‍ സംബന്ധിച്ച് ജനങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ അടിയന്തരമായി പരിഹരിക്കണം.
വിഴിഞ്ഞം തുറമുഖത്ത് തീരദേശവാസികള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ ഉണ്ടായ ധാരണകള്‍ നടപ്പിലാക്കണം. കേസുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചും പുനരധിവാസത്തെക്കുറിച്ചുമുള്ള ധാരണകള്‍ പാലിക്കപ്പെട്ടിട്ടില്ല. ഗോഡൗണില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ സത്വരമായി സ്വീകരിക്കണം.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ ചെയ്തതുപോലെ കേരള സര്‍ക്കാരും ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നൽകണമെന്ന പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനു ശിപാർശ നൽകണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.