വികസനപ്രവര്‍ത്തനങ്ങളില്‍ നവീന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Thursday, June 8, 2023 2:42 AM IST
കോട്ടയം: സംസ്ഥാനത്തെ റോഡ് പരിപാലനത്തിനായി യൂറോപ്യന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി എത്തിച്ച ഇന്‍ഫ്രാറെഡ് റോഡ് പരിപാലന യന്ത്രത്തിന്റെ ഉദ്ഘാടനം കോട്ടയം തെള്ളകം-കാരിത്താസ് ജംഗ്ഷനില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ നവീനമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
കുറഞ്ഞ സമയത്തിനുള്ളില്‍ റോഡിലെ കുഴികള്‍ അടയ്ക്കാനും ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് ചൂടാക്കി കുഴികളില്‍ ജലാംശം കടക്കാതെ ടാറിംഗ് നടത്തി കൂടുതല്‍ കാലം റോഡിനെ പരിപാലിച്ചു നിര്‍ത്താനും പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കും.
കോട്ടയം എംസി റോഡിലാണ് ആദ്യമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. പാലായിലെ രാജി മാത്യു ആന്‍ഡ് കമ്പനിയാണ് റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനത്തിന്റെ ഭാഗമായി യന്ത്രം ഇറക്കുമതി ചെയ്തിരിക്കുന്നത്. റോഡിലെ ചെറിയ കുഴികള്‍ അടയ്ക്കുന്നതിനാണ് യന്ത്രം ഉപയോഗിക്കുക. ചെറിയ നാല് മെഷിനുകള്‍ അടങ്ങുന്ന യൂണിറ്റാണിത്.
വൃത്തിയാക്കിയ കുഴിയും അതിന്റെ പരിസരഭാഗവും 140 ഡിഗ്രി താപനിലയില്‍ ചൂടാക്കും. തുടര്‍ന്ന് ബിറ്റ്മിന്‍ എമൽഷന്‍ കുഴികളില്‍ സ്പ്രേ ചെയ്യും. കുഴിയില്‍ നിക്ഷേപിക്കാനുള്ള മിക്സ് 140 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കാനുള്ള ഹോട്ട് ബോക്സ് ചേംബര്‍ യന്ത്രത്തിനൊപ്പമുണ്ട്. അറ്റകുറ്റപ്പണി നടത്തിയ ഭാഗം റോഡില്‍ തിരിച്ചറിയില്ല. സാധാരണ ചെറിയ ഒരു കുഴി അടയ്ക്കുന്നതിനായി എട്ട് മിനിട്ടാണ് വേണ്ടിവരിക. യൂണിറ്റ് ഒരു പിക്ക് അപ് വാഹനത്തില്‍ കൊണ്ടുപോകാം.
മഴയുടെ ഇടവേളകളിലും അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കുമെന്നതും യന്ത്രത്തിന്റെ പ്രത്യേകതയാണ്. ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ആലീസ് ജോസഫ്, നഗരസഭാംഗം ഇ.എസ്. ബിജു, സിപിഐഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.