സത്യാവസ്ഥ പുറത്തു കൊണ്ടുവരണം: രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
Wednesday, June 7, 2023 12:48 AM IST
കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എൻജിനിയറിംഗ് കോളജ് ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ടു തെറ്റിദ്ധാരണ വരുത്തുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതു വേദനാജകമാണെന്നും സുതാര്യമായി പോലീസ് അന്വേഷണത്തിലൂടെ കാരണങ്ങള്‍ കണ്ടെത്തണമെന്നും കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍.
യാഥാര്‍ഥ്യങ്ങൾ തമസ്കരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ കോളജായ അമല്‍ജ്യോതി എൻജിനിയറിംഗ് കോളജിനെയും വൈദികരെയും സിസ്റ്റേഴ്സിനെയും അപമാനിക്കാന്‍ ശ്രമിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമങ്ങള്‍ തിരിച്ചറിയണം.
വിദ്യാർഥികളുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രയത്നിക്കുന്ന കോളജ് മാനേജ്മെന്റിനെയും ക്രൈസ്തവ സഭയെയും ഒറ്റപ്പെടുത്താനുള്ള ചില ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണോ ഈ സമരം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലാത്ത സംഘടനകള്‍ നടത്തുന്ന സമര പരിപാടികള്‍ വിദ്യാർഥിസമൂഹം തിരിച്ചറിയണം.
ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന പാര്‍ട്ടിരാഷ്ട്രീയം വിദ്യാര്‍ഥികളില്‍ കുത്തിനിറച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളെ കലാപകലുഷിതമാക്കാനുള്ള ശ്രമങ്ങളില്‍നിന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്മാറണമെന്നു കൗണ്‍സില്‍ അഭ്യർഥിച്ചു. വൈദികരെയും സന്യസ്തരെയും അധിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കാനും തുടര്‍നടപടി സ്വീകരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
അധിക്ഷേപങ്ങൾ അപലപനീയം: സംയുക്ത ജാഗ്രതാ സമിതി
കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ അകാലനിര്യാണം അങ്ങേയറ്റം ദുഃഖകരമാണെന്നും ശ്രദ്ധയുടെ മരണത്തിൽ ഹൃദയവേദന അനുഭവിക്കുന്ന കുടുംബാംഗങ്ങളെ ആത്മാർഥമായ അനുശോചനം അറിയിക്കുന്നുവെന്നും ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലെ പിആർ - ജാഗ്രതാസമതികളുടെ സംയുക്തയോഗം. ഈ മരണത്തിന്റെ യഥാർഥ കാരണങ്ങൾ പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്.
എന്നാൽ പോലീസിന്റെ കൃത്യമായ നിഗമനങ്ങൾ ഉണ്ടാകുന്നതിനുമുമ്പുതന്നെ അവാസ്തവമായ ആരോപണങ്ങളിലൂടെ മാനേജ്മെന്റിനെയും അധ്യാപകരെയും ഹോസ്റ്റൽ അധികൃതരെയും പ്രതിക്കൂട്ടിൽ നിർത്താനും വൈദികരെയും സന്യസ്തരെയും അപകീർത്തിപ്പെടുത്താനും ക്രൈസ്തവ സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനുമുള്ള ശ്രമങ്ങൾ തികച്ചും അപലപനീയമാണ്. കോളജിനെതിരേ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന ശ്രമങ്ങളും വർഗീയലക്ഷ്യത്തോടെ നടത്തുന്ന ഗൂഢസംഘങ്ങളുടെ പ്രവർത്തനങ്ങളും തുടരാൻ അനുവദിക്കാവുന്നതല്ല.
അക്കാദമിക രംഗത്തെ നിയമങ്ങൾ അനുസരിച്ച് അച്ചടക്കത്തോടെ പ്രവർത്തിച്ച് സമൂഹത്തിനും രാഷ്ട്രത്തിനും മികച്ച സംഭാവനകൾ നൽകുന്ന ക്രിസ്ത്യൻ മാനേജ്മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കങ്ങളിൽനിന്ന് രാഷ്ട്രീയകക്ഷികൾ പിന്മാ റുകയും ആവശ്യമായ സംരക്ഷണം നൽകാൻ സർക്കാർ തയാറാവുകയും വേണം. നീതിനിഷേധവും അതിക്രമങ്ങളും ഇനിയും തുടർന്നാൽ ഒന്നുചേർന്ന് ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ ക്രൈസ്തവസമൂഹം നിർബന്ധിതമാകുമെന്നും യോഗം വ്യക്തമാക്കി.
ഓൺലൈനായി കൂടിയ യോഗത്തിൽ പ്രസ്തുത രൂപതകളിലെ ജാഗ്രതാ സമിതി ഡയറക്ടർമാരായ ഫാ. ജയിംസ് കൊക്കാവയലിൽ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. സ്റ്റാൻലി പുള്ളോലിൽ, ചങ്ങനാശേരി അതിരൂപതാ പിആർഒ അഡ്വ. ജോജി ചിറയിൽ, കാഞ്ഞിരപ്പള്ളി രൂപതാ എകെസിസി പ്രസിഡന്റ്് ജോമി കൊച്ചുപറമ്പിൽ എന്നിവരും വൈദികരും സമർപ്പിതരും അല്മായരുമുൾപ്പെടുന്ന സമിതി അംഗങ്ങളും സംബന്ധിച്ചു.