മുഖ്യമന്ത്രിയുടെ അഴിമതിക്ക് സിപിഎം കുടപിടിക്കുന്നെന്നു കെ. സുധാകരൻ
Sunday, May 28, 2023 2:58 AM IST
തിരുവനന്തപുരം: കോടികളുടെ അഴിമതിയിൽ മുങ്ങിക്കുളിച്ച എഐ കാമറ പദ്ധതിക്കെതിരേ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം അപഹാസ്യമെന്ന് വിമർശിച്ച സിപിഎം, മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുടപിടിക്കുന്ന പ്രസ്ഥാനമായി തരംതാഴ്ന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എഐ കാമറ പദ്ധതി നടപ്പാക്കുന്നതിനു മുൻപു തുറന്ന സംവാദത്തിന് സിപിഎമ്മിനെ വെല്ലുവിളിക്കുന്നെന്നും സുധാകരൻ പറഞ്ഞു.
വ്യക്തമായ ബോധവത്കരണം നടത്താതെയും ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെയും വാഹന ഉടമകളെ ചതിച്ച് പിഴയടപ്പിക്കാൻ തിടുക്കത്തിൽ സ്ഥാപിച്ച 726 എഐ കാമറകളുടെ കുരുക്കിൽ കോണ്‍ഗ്രസുകാർ മാത്രമല്ല വീഴാൻ പോകുന്നത്. അതിൽ സിപിഎമ്മുകാരും ബിജെപിക്കാരും ഉൾപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുമുണ്ട്.
അന്യായമായി പിരിച്ചെടുക്കുന്ന കോടികൾ അഞ്ചു വർഷം മുഖ്യമന്ത്രിയുടെ ബന്ധു ഉൾപ്പെടെയുള്ളവരുടെ സ്വകാര്യ കന്പനികളിലേക്കാണ് പോകുന്നത്. ഇത് അഴിമതിയിൽ മുങ്ങിക്കുളിച്ചതും ജനങ്ങളെ ബോധപൂർവം ദ്രോഹിക്കുന്നതുമായ സംവിധാനം ആയതിനാലാണ് കോണ്‍ഗ്രസ് എതിർക്കുന്നത്. ഇക്കാര്യത്തിൽ സാധാരണ സിപിഎമ്മുകാർ ഉൾപ്പെടെ എല്ലാ ജനവിഭാഗവും കോണ്‍ഗ്രസിനൊപ്പമാണ്.
എഐ കാമറ പദ്ധതിക്കെതിരേ ബിജെപി ഒരക്ഷരം ഉരിയാടാത്തത് വെട്ടിപ്പിൽ അവർക്കു പങ്കുകിട്ടിയതുകൊണ്ടാണോയെന്നും സുധാകരൻ ചോദിച്ചു.
വ്യവസായ വകുപ്പ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സംഘടിപ്പിച്ച എഐ കാമറ തട്ടിക്കൂട്ട് റിപ്പോർട്ട് വച്ചാണ് അഴിമതി തെളിയിക്കാനായില്ലെന്നു സിപിഎം പെരുന്പറ കൊട്ടുന്നത്. സിപിഎമ്മിന് അത്ര ആത്മവിശ്വാസമാണെങ്കിൽ ജുഡീഷൽ അന്വേഷണത്തിന് തയാറാകാത്തത് എന്തുകൊണ്ടാണ്?
മുഖ്യമന്ത്രിക്ക് പത്രസമ്മേളനം നടത്തി സ്വയം പ്രതിരോധിക്കാൻ ധൈര്യമില്ല. കാമറ പദ്ധതിയെ കോണ്‍ഗ്രസ് കണ്ണടച്ച് എതിർക്കുന്നില്ല. എന്നാൽ അതിലെ അഴിമതിയെയും തിടുക്കത്തിലുള്ള നടപ്പാക്കലിനെയും എതിർക്കും. ജനകീയ പ്രക്ഷോഭത്തോടൊപ്പം നിയമപോരാട്ടവും നടത്തി കെ റെയിലിന്റെ മഞ്ഞക്കുറ്റിയെ പായിച്ചതുപോലെ എഐ അഴിമതി കാമറ പദ്ധതിയെയും നാടുകടത്തുമെന്നും സുധാകരൻ പറഞ്ഞു.