കുമരകം(കോട്ടയം): ജി-7 രാജ്യങ്ങളുടെ ആശയതാത്പര്യങ്ങള് ക്കൊപ്പം നില്ക്കാന് ജി-20 ഷെര്‍പ യോഗത്തില്‍ ധാരണ.
ജി-20 കൂട്ടായ്മ സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങള്‍ കരുതലോടെയായില്ലെങ്കില് ജി-7 രാജ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നും വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ജി-7 രാജ്യങ്ങളുടെ താൽപര്യങ്ങളെ എതിര്‍ക്കേണ്ടതില്ലെന്ന തീരുമാനം യോഗത്തിലുണ്ടായത്. ചില രാജ്യങ്ങള്‍ വിയോജിപ്പുകള്‍ ഉയര്‍ത്തിയതായാണ് സൂചന. യുക്രെയ്ന് യുദ്ധം ചര്‍ച്ചയില്‍ ഇടംപിടിച്ചെങ്കിലും വിരുദ്ധതാത്പര്യങ്ങള്‍ ഉയരുമെന്നതിനാല്‍ വിശദമായ ചര്‍ച്ചകളിലേക്ക് നീങ്ങിയില്ല.
സാമ്പത്തിക വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു. ദുരന്ത നിവാരണത്തില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും ദുരന്ത ആഘാതങ്ങള്‍ കുറയ്ക്കാനായി സാങ്കേതിക വിദ്യകള്‍ കൈമാറാനും ധാരണയായി. ശാസ്ത്ര സാങ്കേതിക മേഖലയിലെ ആഗോളസഹകരണം, ആരോഗ്യമേഖലയില്‍ പരസ്പരം സഹകരിക്കേണ്ടതിന്റെ ആവശ്യകത, കാലാവസ്ഥാ വ്യതിയാനം എന്നിവയും ചര്‍ച്ചയായി.
കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. ചര്‍ച്ചയും ആഹാരവും എന്നുപേരിട്ട സാംസ്കാരിക സായാഹ്നവും അത്താഴവിരുന്നുമായാണു യോഗത്തന്റെ ആദ്യ ഔപചാരിക ദിനം സമാപിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, ചീഫ് സെക്രട്ടറി വി.പി. ജോയ് തുടങ്ങിയവരും അത്താഴവിരുന്നില്‍ പങ്കെടുത്തു. കായല്‍ സംഭാഷണങ്ങളിലും (കായലിലെ ചായസല്‍ക്കാരം) ജി-20 ഷെര്‍പകള്‍ പങ്കെടുത്തു.
കായലുകളുടെ പശ്ചാത്തലത്തില്‍ ജി 20 ഷെര്‍പ രണ്ടാം യോഗം
കുമരകം (കോട്ടയം): കുമരകത്തെ മനോഹരമായ കായലുകളുടെ പശ്ചാത്തലത്തില്‍ ജി 20 ഷെര്‍പകളുടെ രണ്ടാം യോഗം പുരോഗമിക്കുന്നു.
ഇന്ത്യന്‍ ജി 20 ഷെര്‍പ അമിതാഭ് കാന്തിന്റെ അധ്യക്ഷതയിലാണു യോഗം നടക്കുന്നത്. നാളെ വരെ നടക്കുന്ന യോഗത്തില്‍ ജി 20 അംഗങ്ങള്‍, ക്ഷണിതാക്കളായ ഒന്‍പതു രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര - പ്രാദേശിക സംഘടനകളില്‍നിന്നുള്ള 120-ലധികം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്തു.
ഡിജിറ്റല്‍ സമ്പദ്് വ്യവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്കാരം, കൃഷി, വ്യാപാരം, നിക്ഷേപം, തൊഴില്‍, അഴിമതിനിരോധനം എന്നീ മേഖലകളിലെ വിവിധ ജി20 ഷെര്‍പ ട്രാക്ക് പ്രവര്‍ത്തകസമിതികളില്‍ കൈവരിച്ച പുരോഗതി ഷെര്‍പകള്‍ വിലയിരുത്തി.
ഡിജിറ്റ് പൊതു അടിസ്ഥാനസൗകര്യങ്ങള്‍, ഭക്ഷ്യസുരക്ഷാ വികസന ഡാറ്റ, ഡിജിറ്റല്‍ ആരോഗ്യവും മഹാമാരിക്കെതിരായ തയാറെടുപ്പും, രോഗപ്രതിരോധവും പ്രതികരണവും, സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസം, ആഗോള നൈപുണ്യ രേഖപ്പെടുത്തല്‍ മുതലായ വിഷയങ്ങളില്‍ ഈ പ്രവര്‍ത്തകസമിതികളില്‍ നടക്കുന്ന പ്രവര്‍ത്തനക്ഷമമായ സംഭാവനകളെക്കുറിച്ച് അഭിപ്രായപ്പെട്ട ഷെര്‍പകള്‍ സുപ്രധാന ചര്‍ച്ചകള്‍ക്കു മുന്നോട്ടുള്ള വഴി നിര്‍ദേശിക്കുകയും ചെയ്തു.
വടക്കന്‍ പാട്ട് (കേരളത്തിന്റെ പരമ്പരാഗത നാടോടിക്കഥകള്‍) അടിസ്ഥാനമാക്കിയുള്ള ഓതിരം മോഹിതം എന്ന നാടകത്തിന്റെ അവതരണത്തിനും കേരളത്തിന്റെ സമ്പന്നമായ പൈതൃകം വെളിവാക്കുന്ന വിവിധ നൃത്തരൂപങ്ങള്‍ക്കും വിശിഷ്ടാതിഥികളും ജി-20 പ്രതിനിധികളും സാക്ഷ്യം വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.