രാജകുമാരി/തൊടുപുഴ: അരിക്കൊന്പനെ മയക്കുവെടിവച്ചു പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാനുള്ള വനംവകുപ്പ് നടപടിയുടെ സ്റ്റേ ഹൈക്കോടതി നീക്കാത്തതിൽ പ്രതിഷേധം അലയടിക്കുന്നു.
ഇന്നലെ ഹൈക്കോടതി കേസ് പരിഗണിക്കുന്പോൾ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികൾ. എന്നാൽ, ആനയെ കൂട്ടിലാക്കേണ്ടെന്ന വിധിവന്നതോടെ ചിന്നക്കനാൽ, ശാന്തന്‍പാറ പഞ്ചായത്തുകളിൽ പ്രതിഷേധമുയർന്നു. ഇന്നു 13 പഞ്ചായത്തുകളിൽ ജനകീയഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഹർത്താൽ, ഉപരോധം
മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നകനാൽ, ഉടുന്പൻചോല, ശാന്തൻപാറ പഞ്ചായത്തുകളിലാണ് ഹർത്താൽ. പെരിയകനാലിൽ ഇന്നലെ വൈകുന്നേരം നാട്ടുകാർ പന്തംകൊളുത്തി പ്രകടനം നടത്തി. തുടർന്നു റോഡും ഉപരോധിച്ചു.
കുങ്കികളെ വിടില്ല
വനംവകുപ്പ് ആളുകളെ നിയന്ത്രിക്കാനായി റോഡിനു സമീപം സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രതിഷേധക്കാർ എടുത്തുമാറ്റി. പ്രതിഷേധം ശക്തമായതോടെ ശാന്തന്‍പാറ പോലീസ് സ്ഥലത്തെത്തി ആളുകളോടു പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയാറായില്ല. ഇതോടെ സിങ്കുകണ്ടം-ചിന്നക്കനാൽ-ബോഡിമെട്ട് റോഡിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. അരിക്കൊന്പൻ ദൗത്യം പൂർത്തീകരിക്കാതെ കുങ്കിയാനകളെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.
അരിക്കൊന്പന്റെ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടെന്നു വനംവകുപ്പ്
കൊച്ചി: ഇടുക്കി ചിന്നക്കനാല്‍ മേഖലയിലെ കാട്ടാനകളുടെ ആക്രമണം ഒഴിവാക്കാൻ ഈ മേഖലയിലുള്ളവരെ മാറ്റി പാര്‍പ്പിക്കുകയാണു വേണ്ടതെന്ന് വ്യക്തമാക്കി വനംവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
അരിക്കൊമ്പന് ഇറങ്ങുന്ന മേഖല 2003 പൈന്‍ പ്ലാന്റേഷന് മേഖലയായിരുന്നു. ഈ മേഖല വനഭൂമിയാക്കണമെന്ന് വി. ഗോപിനാഥ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥലമാണ് ഭൂരഹിതര്‍ക്കായി പിന്നീട് അനുവദിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അരിക്കൊമ്പനെ പിടികൂടി ആനക്കൂട്ടിലേക്ക് മാറ്റുന്നതിനെതിരേയുള്ള ഹര്‍ജിയിലാണ് വനംവകുപ്പ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.