ഫാരിസ് അബൂബക്കറിന്റെ വസതിയിൽ കേന്ദ്ര ആദായ വകുപ്പിന്റെ പരിശോധന
Tuesday, March 21, 2023 1:46 AM IST
കൊയിലാണ്ടി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും കേന്ദ്ര ഏജൻസിയായ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
കൊച്ചിയിലും കോഴിക്കോട് കൊയിലാണ്ടിയിലും ചെന്നൈയിലും ഒരേസമയമാണു റെയ്ഡ് നടന്നത്. ഇന്നലെ രാവിലെ എട്ടിനാണ് റെയ്ഡ് ആരംഭിച്ചത്. കൊച്ചിയിലെയും ചെന്നൈയിലെയും ഉദ്യോഗസ്ഥരാണ് റെയ്ഡിനു നേതൃത്വം നല്കിയത്.
ഇന്നലെ രാവിലെ 11.30 ടെയാണ് നന്തിയിലെ ഫാരിസിന്റെ വീട്ടിൽ പരിശോധന ആരംഭിച്ചത്. ചെന്നൈയിൽനിന്നെത്തിയ ആറ് ആദായനികുതി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. മൂന്നു സ്വകാര്യ വാഹനങ്ങളിലാണ് ഇവർ എത്തിയത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള പരിശോധനയാണ് നടന്നതെന്നാണു സൂചന. ഫാരിസ് അബൂബക്കർ ഇപ്പോൾ വിദേശത്താണുള്ളതെന്നാണു വിവരം. പരിശോധന വിവരം അറിഞ്ഞതോടെ മാധ്യമപ്പടയും ഇവിടേക്ക് ഇരച്ചെത്തിയിരുന്നു.
പരിശോധനയ്ക്കിടയിൽ ആരെയും വീട്ടിലേക്കു പ്രവേശിപ്പിച്ചിരുന്നില്ല. ഗേറ്റ് അടച്ചു പൂട്ടിയിരുന്നു. വൈകുന്നേരം അഞ്ചോടെയാണ് പരിശോധന അവസാനിച്ചത്. ഫാരിസിന്റെ പിതാവ് അബൂബക്കർ മരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെ എത്തി ഏറെ നേരം ഫാരിസും കുടുംബവുമായി ചെലവഴിച്ചത് ചർച്ചയായിരുന്നു.