തിരുവനന്തപുരം: ഗുണ്ടകൾക്കെതിരേ ഒരേ സമയം സംസ്ഥാന വ്യാപകമായ റെയ്ഡുമായി പോലീസ്. ‘ഓപ്പറേഷൻ ആഗി’ എന്ന പേരിൽ എല്ലാ ജില്ലകളിലും നടത്തിയ റെയ്ഡിൽ 2,507 ഗുണ്ടകൾ പിടിയിലായി. 1673 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇന്റലിജൻസ് നൽകിയ പട്ടികയുടെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ പോലീസ് മേധാവിമാർ റെയ്ഡിനുള്ള നടപടികളുമായി മുന്നോട്ടു പോയത്. 3507 കേന്ദ്രങ്ങളിൽ ഒരേ സമയം റെയ്ഡ് നടന്നു.
എന്നാൽ, ഓപ്പറേഷനിൽ കുപ്രസിദ്ധ ഗുണ്ടകളിൽ പലരും പിടിയിലായിട്ടില്ലെന്നാണു സൂചന. അതിനിടെ, ഗുണ്ടാവേട്ട കൂടുതൽ ശക്തമാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനായി 13ന് ഡിജിപി, ജില്ലാ പോലീസ് മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
സാധാരണ ഒരു ജില്ലയോ ഒരു പോലീസ് ജില്ലയോ കേന്ദ്രീകരിച്ചായിരുന്നു ഗുണ്ടകൾക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിരുന്നത്. പോലീസ് ഉദ്യോഗസ്ഥരിൽ നിന്നു വിവരം ചോർന്നു കിട്ടുന്ന ഗുണ്ടാത്തലവൻമാർ ജില്ല ഉപേക്ഷിച്ച് അടുത്ത പ്രദേശങ്ങളിലേക്കു മാറുകയായിരുന്നു പതിവ്. ഒരേസമയം സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷനിൽ ഗുണ്ടകളും സാമൂഹിക വിരുദ്ധരും അടക്കമുള്ളവർ കുടുങ്ങുകയായിരുന്നു. കാപ്പ കേസിൽ അടക്കം പിടികിട്ടാപ്പുള്ളികളായി നടന്നിരുന്നവരും പിടിയിലായിട്ടുണ്ട്.
ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നവർ, പൊതുജന സുരക്ഷയ്ക്കു ഭംഗം വരുത്തുന്ന തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ, കോടതികളിൽ നിന്നുള്ള വിവിധ വാറന്റു കേസികളിൽ പ്രതികളായവർ തുടങ്ങിയവരും പിടിയിലായവരിൽ ഉൾപ്പെടും. പിടിയിലായവരുടെ വിരലടയാളമുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു കുറ്റവാളികളുടെ ഡേറ്റാ ബാങ്ക് തയാറാക്കും.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. തിരുവനന്തപുരം സിറ്റിയിൽ 113 പേരും തിരുവനന്തപുരം റൂറലിൽ 270 പേരും അറസ്റ്റിലായി. കരുതൽ തടങ്കൽ ഉൾപ്പെടെയാണ് അറസ്റ്റ്.
ജില്ലകളിലെ പരിശോധനാ വിവരങ്ങൾ
(ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള അറസ്റ്റ് എന്ന ക്രമത്തിൽ)
കൊല്ലം സിറ്റി- 30, 51
കൊല്ലം റൂറൽ- 104, 110
പത്തനംതിട്ട- 0, 32
ആലപ്പുഴ- 64, 134
കോട്ടയം- 90, 133
ഇടുക്കി- 0, 99
എറണാകുളം സിറ്റി- 49, 105
എറണാകുളം റൂറൽ- 37, 107
തൃശൂർ സിറ്റി- 122, 151
തൃശൂർ റൂറൽ- 92, 150
പാലക്കാട്- 130, 168
മലപ്പുറം- 53, 168
കോഴിക്കോട് സിറ്റി- 69, 90
കോഴിക്കോട് റൂറൽ- 143, 182
വയനാട്- 109, 112
കണ്ണൂർ സിറ്റി- 130, 136
കണ്ണൂർ റൂറൽ- 127, 135
കാസർഗോഡ്- 85, 111.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.