കാലിക്കട്ട് സര്‍വകലാശാല നിയമനം: സംവരണക്രമം തെറ്റിയെന്ന് ഹൈക്കോടതി
Sunday, February 5, 2023 12:51 AM IST
കൊച്ചി: കാലിക്കട്ട് സര്‍വകലാശാലാ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ റൊട്ടേഷനില്‍ പുതിയ ടേണുകള്‍ സൃഷ്ടിച്ചതിലൂടെ സമുദായ സംവരണക്രമം തെറ്റിയെന്ന് ഹൈക്കോടതി.
ഇത്തരം നടപടി തിരുത്താനും ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. കാലിക്കട്ട് സര്‍വകലാശാലയിലെ ജേർണലിസം ഡിപ്പാര്‍ട്ട്മെന്റിലേക്കുള്ള അസി. പ്രഫസര്‍ നിയമനത്തിനുള്ള ലിസ്റ്റില്‍ രണ്ടാം റാങ്കുണ്ടായിട്ടും നിയമനം ലഭിച്ചില്ലെന്നാരോപിച്ച് മലപ്പുറം സ്വദേശി ഡോ. കെ.പി. അനുപമ നല്കിയ അപ്പീലിലാണ് ഡിവിഷന്‍ബെഞ്ചിന്റെ തീരുമാനം.
സര്‍വകലാശാലാ നിയമനങ്ങളില്‍ നിലവിലുള്ള സമുദായ സംവരണക്രമം (റൊട്ടേഷന്‍) തെറ്റിച്ചതിനാലാണ് ഹര്‍ജിക്കാരിക്ക് നിയമനം നഷ്ടമായതെന്നു വിലയിരുത്തിയ ഡിവിഷന് ബെഞ്ച് ഇവര്‍ക്ക് നിയമനം നല്‍കാനും ഉത്തരവിട്ടു.
63 അസി. പ്രഫസര്‍ ഒഴിവുകളിലേക്ക് നിയമനം നടത്താനാണ് വിജ്ഞാപനമിറക്കിയത്. ഇതില്‍ രണ്ട് ഒഴിവുകള്‍ ജേർണലിസം ഡിപ്പാര്‍ട്ട്മെന്റിലായിരുന്നു.ആദ്യ ഒഴിവിലേക്ക് ഒന്നാം റാങ്കുള്ള വ്യക്തിയെ നിയമിച്ചു. റൊട്ടേഷന്‍ അനുസരിച്ച് ഈഴവ സമുദായത്തിനാണ് രണ്ടാമത്തെ ഒഴിവ് ലഭിക്കേണ്ടിയിരുന്നത്.
രണ്ടാം റാങ്കിനു പുറമേ ഈ നിലയ്ക്കും അര്‍ഹത ഉണ്ടായിരുന്നു. എന്നിട്ടും നിയമനം ലഭിച്ചില്ലെന്ന് അനുപമ വാദിച്ചു. വിജ്ഞാപനം ചെയ്ത ഒഴിവുകളിലെ എട്ട് സീറ്റുകള്‍ക്ക് ഈഴവ സമുദായത്തിന് അര്‍ഹതയുണ്ടെങ്കിലും ടേണില്‍ മാറ്റം വരുത്തിയതോടെ ഒരു സീറ്റ് നഷ്ടമായെന്നും ചൂണ്ടിക്കാട്ടി.
ഭിന്നശേഷിക്കാര്‍ക്കു സംവരണം നല്കാന് റൊട്ടേഷനില്‍ മാറ്റംവരുത്തിയെന്നും ഹര്‍ജിക്കാരി അവകാശമുന്നയിച്ച ടേണില്‍ ഭിന്നശേഷി വിഭാഗത്തില്‍ നിന്നുള്ള വ്യക്തിക്കാണ് നിയമനത്തിന് അര്‍ഹതയെന്നും സര്‍വകലാശാല മറു വാദമുന്നയിച്ചു.
ഭിന്നശേഷി വിഭാഗത്തില്‍ നിന്ന് അപേക്ഷകര്‍ ഇല്ലാതിരുന്നതിനാല്‍ നിയമനം നടത്തിയതുമില്ല. തുടര്‍ന്നാണ് സര്‍വകലാശാല പുതിയ ടേണുകള്‍ സൃഷ്ടിച്ചത് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്കാന് നിലവിലെ സമുദായ സംവരണ ക്രമത്തില്‍ മാറ്റം വരുത്തിയത് നിയമപരമല്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയത്.