ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കു മൂക്കുകയറുമായി ആരോഗ്യവകുപ്പ്
Saturday, January 28, 2023 1:59 AM IST
തിരുവനന്തപുരം: കേരളത്തെ സുരക്ഷിതഭക്ഷണ ഇടമാക്കി മാറ്റുന്നതിനായി അടുത്തമാസം ഒന്നുമുതൽ സംസ്ഥാനത്തു കൂടുതൽ ശക്തമായ നിരീക്ഷണങ്ങളും പരിശോധനകളും നടത്തുന്നതിന് ആരോഗ്യവകുപ്പ് തയാറെടുക്കുന്നു.
ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ഇനി സംസ്ഥാനത്തു പ്രവർത്തിക്കാനാകില്ല. ഇത്തരം സ്ഥാപനങ്ങൾ എത്രയും വേഗം ലൈസൻസ് എടുക്കണം.
ഫെബ്രുവരി ഒന്നുമുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഇവയില്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പിക്കുന്നതുൾപ്പെടെയുള്ള നിയമപരമായ നടപടികൾ സ്വീകരിക്കും.
ഓരോ സ്ഥാപനവും ശുചിത്വ മേൽനോട്ടത്തിനായി സ്ഥാപനത്തിലെ ഒരാളെ ചുമതലപ്പെടുത്തണം. അടപ്പിച്ച സ്ഥാപനങ്ങൾ തുറന്നുകൊടുക്കുന്പോൾ മറ്റു ന്യൂനതകൾ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാർക്കു ഭക്ഷ്യ സുരക്ഷാ പരിശീലനവും നിർബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനം തുറന്നശേഷം ഒരു മാസത്തിനകം ഹൈജീൻ റേറ്റിംഗിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്പെഷൽ ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തുണ്ടാകുന്ന ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ അന്വേഷിച്ച് ആവശ്യമായ തുടർനടപടികൾ എടുക്കുന്നതിനും കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്യുന്നതിനും മാർക്കറ്റിൽ മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ എത്തുന്നതിനു മുന്പ് തടയുന്നതിനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുമായാണു ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചത്.
കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു. മറ്റു വകുപ്പുകളോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ ഹോട്ടലുകൾ, റസ്റ്ററന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടേയും സഹകരണം ആവശ്യമാണ്. സേഫ് ഫുഡ് ഡെസ്റ്റിനേഷൻ എന്ന രീതിയിൽ കേരളത്തെ മാറ്റാനായി വലിയൊരു പ്രവർത്തന പരിപാടിക്കും പരിശോധനകൾക്കുമാണ് തുടക്കം കുറിയ്ക്കുന്നത്.