സിജോ പൈനാടത്ത്
കൊച്ചി: അവതരിപ്പിക്കുന്ന ഉള്‍ക്കാഴ്ചകളും സ്വീകരിക്കുന്ന നിലപാടുകളും കൊണ്ട്, നമ്മുടെ ബൗദ്ധികമായ ഉദാസീനതകളെ ഉലയ്ക്കുവാന്‍ അടപ്പൂരച്ചന്റെ ഗ്രന്ഥത്തിനു സാധിക്കുന്നു. "ഫാ. എ. അടപ്പൂരിന്റെ സാക്ഷരകേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍’ എന്ന പുസ്തകത്തിന് ഡോ. കെ. ജയകുമാര്‍ കുറിച്ച അവതാരികയിലേതാണ് ഈ വാക്കുകള്‍.
അക്ഷരാര്‍ഥത്തില്‍ കേരളീയ പൊതുസമൂഹത്തിലും സവിശേഷമായി വിശ്വാസധാരകളിലും പടര്‍ന്ന ഉദാസീനതകളിലേക്ക്, അഗ്നിയുള്ള അക്ഷരങ്ങളിലൂടെ തിരുത്തലുകളുടെ വിളക്കുതെളിച്ചു നിരന്തരം നടന്നുകയറിക്കൊണ്ടിരുന്ന ബൗദ്ധികപ്രതിഭയെയാണ് ഫാ. എ. അടപ്പൂരിന്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.
വല്ലാത്ത ഇരുട്ടില്‍ വെളിച്ചമകന്നുപോകുംപോലെ തന്നെ!!
ഈശോസഭാ വൈദികന് എന്ന നിലയില്‍ സഭയുടെ ദര്‍ശനങ്ങളില്‍ വേരൂന്നുമ്പോഴും സഭാവഴികളില് പുതിയ കാലം പകര്‍ന്ന മാറ്റങ്ങള്‍ ചില പരിക്കുകള്‍ ഏല്പിക്കുന്നുവെന്നു വിശ്വസിക്കുകയും വിളിച്ചുപറയുകയും ചെയ്യുന്നിടത്താണ് അടപ്പൂരച്ചന് വ്യത്യസ്തനായത്.
നിര്മിതവഴികളിലൂടെ നടക്കുന്നതിനേക്കാള്‍ കാലത്തിനൊത്തു ശരിവഴി വെട്ടിയൊരുക്കാനാണ് അദ്ദേഹം ശ്രമിച്ചതും ഓര്‍മിപ്പിച്ചതും. വിഭാഗീയതയുടെ മുറിവുകള്‍ സഭയിലും ഉണ്ടെന്നു പറയാന്‍ അടപ്പൂരച്ചന് മടിച്ചില്ല. അതിർവരന്പു കളില്ലാത്തതും എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളുന്നതു മായ വിശാലമായ ക്രിസ്തുദര്‍ശനം തന്റെ സ്വപ്നമാണെന്നു പലവട്ടം പല വേദികളില്‍ അദ്ദേഹം പറഞ്ഞു, തീക്ഷ്ണമായ എഴുത്തുകളില്‍ കുറിച്ചു.
1926 ജനുവരി എട്ടിനു മൂവാറ്റുപുഴ ആരക്കുഴയിലാണു ഫാ. എ. അടപ്പൂരിന്റെ ജനനം. 1944ല്‍ ഈശോസഭയില്‍ ചേര്‍ന്നു. 1959ല്‍ വൈദികപട്ടം സ്വീകരിച്ചു. റോമില്‍ ജസ്യൂട്ട് ജനറലേറ്റിന്റെ ഇന്ത്യക്കായുള്ള സെക്രട്ടറി, ആംഗ്ലിക്കന്‍ -റോമന്‍ കത്തോലിക്കാ അന്തര്‍ദേശീയ സമിതിയില്‍ അംഗം, ന്യൂമന്‍ അസോസിയേഷന്റെ കേരള റീജിയണ്‍ ചാപ്ലിന്, എറണാകുളം ലൂമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
അടപ്പൂരച്ചന് എന്ന പ്രതിഭയെ എഴുത്തിന്റെ ഏതു മേഖലയില്‍ ചേര്ത്തുവയ്ക്കണമെന്നതൊരു സമസ്യയാകും. സാഹിത്യം, ആത്മീയം, സാമൂഹികം, സാംസ്കാരികം, ദാര്‍ശനികം... അടപ്പൂരച്ചന്റെ പ്രതിഭാവിലാസത്തെ വരച്ചിടാന്‍ ഇത്രയും മേഖലകള്‍ മതിയാവുമോ എന്നു സംശയം.
മതവും മൂല്യങ്ങളും ആണ് അടപ്പൂരച്ചന്റെ ആദ്യഗ്രന്ഥം. എന്‍.വി. കൃഷ്ണവാര്യരാണ് ഈ ഗ്രന്ഥത്തിന് അവതാരികയെഴുതിയത്. എതിര്‍പ്പിലൂടെ മുന്നോട്ട്, അണുബോംബ് വീണപ്പോള്‍ (വിവ.), ലൂര്‍ദിലെ ദിവ്യാദ്ഭുതം സത്യമോ മിഥ്യയോ, കമ്യൂണിസത്തിന്റെ തകര്‍ച്ച, ജോണും പോളും ജോണ്‍പോളും, മൂല്യനിരാസം എന്ന പാപം, പാളം തെറ്റിയ ദൈവശാസ്ത്രം, മതവും സമൂഹവും, സാക്ഷരകേരളത്തിലെ നവോത്ഥാന മൂല്യങ്ങള്‍ തുടങ്ങി പതിനഞ്ചോളം ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുകുമാര്‍ അഴീക്കോടിനേപ്പോലുള്ള പ്രമുഖരുടെ അവതാരികകള്‍ അടപ്പൂരച്ചന്റെ ഗ്രന്ഥങ്ങള്‍ക്ക് അലങ്കാരമായി.
ഇന്ത്യയിലെയും പാശ്ചാത്യലോകത്തെയും മതേതരസങ്കല്പങ്ങളുടെ താരതമ്യപഠനത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഇത് ഇംഗ്ലീഷില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെസിബിസി മാനവിക സാഹിത്യ അവാര്‍ഡ്, എകെസിസി സാഹിത്യ അവാര്‍ഡ്, ക്രൈസ്തവ സാംസ്കാരികവേദി അവാര്‍ഡ്, പോള്‍ കാക്കശേരി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും അടപ്പൂരച്ചനെ തേടിയെത്തിയിട്ടുണ്ട്.
സഭയെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ഉറച്ച നിലപാടുകള്‍ അടപ്പൂരച്ചനുണ്ടായിരുന്നു. പൊതുസമൂഹം അതിനു കാതോര്‍ത്തു. അദ്ദേഹം ആര്‍ജവത്തോടെ അതു വിളിച്ചുപറഞ്ഞു. അതായിരുന്നു അടപ്പൂരച്ചന്. അക്ഷരങ്ങളിലൂടെ, ദര്‍ശനങ്ങളിലൂടെ ചിന്താധാരകളിലൂടെ കാലത്തിനു ദിശാബോധം പകരാന്‍ ജീവിതം സമര്‍പ്പിച്ച കേരളത്തിന്റെ സ്വന്തം അടപ്പൂരച്ചന് ഇനി മരിക്കാത്ത ഓര്മ.
മദര്‍ തെരേസയെ മാതൃകയാക്കി
കോഴിക്കോട്: മദര്‍ തെരേസയെ ജീവിതമാതൃകയാക്കിയ പുരോഹിതനായിരുന്നു ഫാ. അടപ്പൂര്. മദര്‍ തെരേസയെ ആദ്യമായി മലയാളികള്‍ക്കു പരിചയപ്പെടുത്തിയത് അടപ്പൂരച്ചനാണ്. ‘ഏഴകളുടെ തോഴികള്‍’ എന്ന അദ്ദേഹത്തിന്റെ ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
എഴുത്തും വായനയുമായിരുന്നു അടപ്പൂരച്ചന്റെ ഇഷ്ടമേഖല. മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഏതാനും പ്രധാന പത്രമാസികകളിലും അച്ചന് സ്ഥിരസാന്നിധ്യമായിരുന്നു. മലയാളം, ഇംഗ്ലീഷ്, ലത്തീന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. ‘മതവും സാംസ്കാരിക പ്രതി സന്ധിയും: ഇന്ത്യയിലും പാശ്ചാത്യരാജ്യങ്ങളിലും’ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ആയി കരുതപ്പെടുന്നു.
രണ്ടുവര്‍ഷം നീണ്ട നവസന്യാസവും രണ്ടുവര്‍ഷത്തെ ജൂണിയറേറ്റും അദ്ദേഹം കോഴിക്കോട് ക്രൈസ്റ്റ് ഹാളില്‍ പൂര്‍ത്തിയാക്കി. രണ്ടുവര്‍ഷത്തെ റീജന്‍സി കോഴിക്കോട് സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നടത്തി.
സേക്രഡ് ഹാര്‍ട്ട് കോളജില്‍ രണ്ടുവര്‍ഷത്തെ തത്വശാസ്ത്ര പഠനത്തിനുശേഷം മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍ നിന്ന് ബിഎ ബിരുദം നേടി. തുടര്‍ന്ന് പൂനയിലുള്ള ഡി നൊബിലി കോളജില്‍ ദൈവശാസ്ത്ര പഠനത്തിനു ചേര്‍ന്നു. അവിടെവച്ചുതന്നെ 1959 മാര്‍ച്ച് 19 ന് വൈദിക പട്ടം സ്വീകരിച്ചു. കൊടൈക്കനാലിലെ ലാ പ്രോവിഡന്സില്നിന്നും 1961 ല്‍ ടെര്ഷ്യന്ഷിപ്പ് പൂര്‍ത്തിയാക്കി. അടുത്തവർഷം കോഴിക്കോട് ക്രൈസ്റ്റ് ഹാളില്‍ വച്ച് നിത്യവ്രത വാഗ്ദാനം നടത്തി.
1960-1961 കാലത്ത് തിരുവല്ലയിലെ ശാന്തിനിലയത്തില്‍ അജപാലന ശുശ്രഷയ്ക്കുശേഷം റോമിലെ ഈശോസഭാ സുപ്പീരിയർ ജനറലിന്റെ കൂരിയയില്‍ റീജണല്‍ സെക്രട്ടറിയായി നിയമിതനായി (1962-1966).
1967-ല്‍ അമേരിക്കയിലെ മില്‍വോക്കി മാര്‍ക്വറ്റ് സര്‍വകലാശാലയില്‍നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. അതിനുശേഷം കേരള പ്രൊവിന്‍സില്‍ തിരിച്ചെത്തി എറണാകുളം ലൂമെന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സുപ്പീരിയറായി നിയമിതനായി (1967-1978). 1978-1981 ല്‍ ഫ്രാന്‍സിലെ സ്റ്റാര്സ്ബുര്ഗ് സര്‍വകലാശാലയില്‍ നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടി.
1981 ല്‍ കേരളത്തില്‍ തിരിച്ചെത്തിയശേഷം ലൂമെന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്ഷര ശുശ്രൂഷയിലും സാംസ്കാരിക പ്രഭാഷണങ്ങളിലും വ്യാപൃതനായിരുന്നു. 1983 മുതല്‍ ഏഴു വര്‍ഷം ആംഗ്ലിക്കന്‍ കത്തോലിക്ക അന്തര്‍ദേശീയ കമ്മീഷനിലെ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വൈജ്ഞാനിക സദസുകളിലെ സ്ഥിര സാ ന്നിധ്യമായിരുന്ന അദ്ദ േഹ ത്തി ന്റെ സൗഹൃദവലയം അതി വിപുലവും ചിന്താ പ്രപഞ്ചം സദാ വികസ്വരവും ആയി രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.