കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം ഒരു നോക്കു കാണാൻ രാവിലെതന്നെ നിരവധി പാർട്ടി പ്രവർത്തകരും നേതാക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. ഉച്ചയ്ക്ക് 12.55 ഓടെ ചെന്നൈയിൽനിന്ന് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിൽ നേതാക്കൾ ഏറ്റുവാങ്ങി. ഇതിനു തൊട്ടുമുമ്പായി തിരുവനന്തപുരത്തുനിന്നു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റു നേതാക്കളും കണ്ണൂരിലെത്തിയിരുന്നു.
1.20 ഓടെയാണു മൃതദേഹവും വഹിച്ചുള്ള പ്രത്യേക വാഹനം വിലാപയാത്രയ്ക്കായി വിമാനത്താവളത്തിനു പുറത്തെത്തിയത്. മുദ്രാവാക്യം വിളിച്ചും പൂക്കൾ വർഷിച്ചുമാണു വിലാപയാത്രയെ വഴിനീളെ പ്രവർത്തകർ വരവേറ്റത്. നൂറുകണക്കിനു വാഹനങ്ങളും വിലാപയാത്രയ്ക്ക് അകമ്പടിയേകി. റോഡിനിരുവശത്തും വടംകെട്ടിയാണു പോലീസും സിഐഎസ്എഫ് ഉദ്യോഗസ്ഥരും ജനങ്ങളെ നിയന്ത്രിച്ചത്.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എംപിമാരായ ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, പി. സന്തോഷ്കുമാർ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ, കെ.വി. സുമേഷ്, സണ്ണി ജോസഫ്, കെ.പി. മോഹനൻ, പി.കെ. ശ്രീമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി. പുരുഷോത്തമൻ, ഏരിയാ സെക്രട്ടറി എൻ.വി. ചന്ദ്രബാബു, സി.വി. ശശീന്ദ്രൻ, നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി തുടങ്ങിയവർ വിമാനത്താവളത്തിലെത്തിയിരുന്നു.
മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൂത്തുപറന്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാംമൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാന്പി, ചുങ്കം എന്നിവടങ്ങളിൽ പൊതുദർശനത്തിനു വച്ച ശേഷമാണ് തലശേരി ടൗൺഹാളിൽ എത്തിച്ചേർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.