കാട്ടാക്കട മർദനം: കെഎസ്ആർടിസി ജീവനക്കാർക്കു മുൻകൂർ ജാമ്യമില്ല
Saturday, October 1, 2022 1:14 AM IST
തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ മർദിച്ച കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് ഉത്തരവു പുറപ്പെടുവിച്ചത്.
ജീവനക്കാർക്കെതിരേയുള്ള ആരോപണങ്ങൾ നിസാരമായി കാണാനാകില്ലെന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ടു കോടതി നിരീക്ഷിച്ചു. തുടരന്വേഷണത്തിനു പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്നു പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ കോടതിയിൽ പറഞ്ഞു.
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ് (52), അസിസ്റ്റന്റ് മിലൻ ഡോറിച്ച് (45), കണ്ടക്ടർ അനിൽകുമാർ (49), സുരക്ഷാജീവനക്കാരനായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പൂവ്വച്ചൽ പഞ്ചായത്തിലെ ജീവനക്കാരനായ പ്രേമനനെയാണ് മകൾ രേഷ്മയുടെ മുന്നിലിട്ട് കെഎസ്ആർടിസി ജീവനക്കാർ മർദിച്ചത്. മകളുടെ സീസണ് ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണു മർദനമുണ്ടായത്.