സീമ മോഹൻലാൽ
കൊച്ചി: ഒന്‍പതു മാസത്തിനുള്ളിൽ പീഡനമേറ്റ് ചെരിഞ്ഞത് 16 നാട്ടാനകൾ. ആനകൾക്കു നേരെയുള്ള പീഡനം, രോഗബാധിതരായ ആനകൾക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്ത അവസ്ഥ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ലായ്മ ഇവയെല്ലാം ആനകളുടെ മരണത്തിന് കാരണമാകുന്നു. 2018 നവംബർ 30 ലെ സെൻസസ് പ്രകാരം കേരളത്തിൽ 521 നാട്ടാനകളാണ് ഉണ്ടായിരുന്നത്. 2018ൽ മൂന്ന് ആനകളും 2019-20 കാലയളവിൽ 20 എണ്ണവും 2021ൽ 29 ആനകളുമാണ് ചെരിഞ്ഞത്.
2022 ജനുവരി രണ്ടിന് തിരുവനന്തപുരത്ത് പേഴത്തുംമൂട്ടിൽ ലക്ഷ്മി (31 വയസ്), അഞ്ചിന് തൃശൂർ കടന്പാട്ട് ഗണപതി(46), മാർച്ച് ഏഴിന് കോട്ടയത്ത് അയർക്കുന്നം അയ്യപ്പൻകുട്ടി (42), 25ന് തിരുവനന്തപുരം വേലായുധൻ (64), ഏപ്രിൽ ഒന്നിന് തൃശൂരിൽ എടക്കളത്തൂർ അർജുനൻ (41), 28ന് തൃശൂരിൽ കുട്ടി ശങ്കരൻ (66), മേയ് 25ന് മലപ്പുറത്ത് കൊളക്കാടൻ മിനി(28), ജൂണ്‍ ഒന്‍പതിന് തൃശൂരിൽ മച്ചാട് കർണൻ(32), ജൂലൈ ഏഴിന് എറണാകുളത്ത് ചെറായി പരമേശ്വരൻ (40), 11ന് തൃശൂരിൽ പാറമേക്കാവ് പത്മനാഭൻ (42), 14ന് പാലക്കാട് മംഗലാംകുന്ന് കേശവൻ (41), ഓഗസ്റ്റ് 20 ന് കണ്ണൂരിൽ ഒലയന്പാടി മണികണ്ഠൻ (32), സെപ്റ്റംബർ നാലിന് തൃശൂരിൽ കുന്ദംകുളം ഗണേശൻ (34), 22ന് കോട്ടയത്ത് ഉഷശ്രീ ദുർഗാപ്രസാദ് (32), 26ന് തൃശൂരിൽ ചുള്ളിപ്പറന്പിൽ വിഷ്ണുശങ്കർ (36), 27ന് പാലക്കാട് കുറുവട്ടൂർ വിഘ്നേഷ് എന്നീ ആനകളാണ് പീഡനമേറ്റ് ചെരിഞ്ഞത്.
സംസ്ഥാനത്തിന്റെ പലയിടങ്ങളിലും അനുമതിയില്ലാതെ ആനകളെ മാറ്റിപ്പാർപ്പിക്കുന്നതായും തൊഴിലെടുപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഒരാഴ്ചയിൽ കൂടുതൽ ആനയ്ക്ക് അസുഖം ബാധിച്ചു കിടന്നാൽ ജില്ലയിലെ അസിസ്റ്റന്റ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്, സോഷ്യൽ ഫോറസ്റ്റ് ഓഫീസർ എന്നിവർ ഇതുസംബന്ധിച്ച് വിവരശേഖരണം നടത്താൻ ഉത്തരവുണ്ടായിരുന്നു. എന്നാൽ 2020 മാർച്ചിലെ ഈ ഉത്തരവ് അട്ടിമറിക്കപ്പെട്ടതായി പറയപ്പെടുന്നു.
2015 ഓഗസ്റ്റ് 18ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം എല്ലാ ആനകളെയും ബിൽഡിംഗ് ലൈസൻസോടു കൂടിയ ഷെഡിൽ പാർപ്പിക്കണമെന്നുണ്ട്. എന്നാൽ പല ആനകളേയും പറന്പിൽ തളയ്ക്കുകയാണ് പതിവ്. ഇവയുടെ കാലുകളിൽ തണുപ്പ് അടിച്ചാൽ അത് തലച്ചോറിനെ ബാധിക്കും. ഇത് വാതമായി മാറി ആന ചെരിയും.
ആനയെ കൊന്നാൽ എട്ടുവർഷം വരെ തടവും രണ്ടര ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്നാണ് വന്യജീവി നിയമത്തിൽ പറയുന്നത്. ഇത്രയും ആനകൾ ചത്തിട്ടും ഇതു സംബന്ധിച്ച് സംസ്ഥാനത്ത് ഒരു കേസുപോലും ഇല്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.