പാലക്കാട് ജില്ലയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസ് പരിശോധന
Wednesday, September 28, 2022 1:48 AM IST
പാലക്കാട്: ജില്ലയിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് കൽമണ്ഡപം, ചടനാംകുർശി, ബിഒസി റോഡ്, ശംഖുവാരത്തോട് എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയത്. പുലർച്ചെ അഞ്ചിനു തുടങ്ങിയ റെയ്ഡ് രാത്രി ഏഴോടെയാണ് സമാപിച്ചത്.
പോപ്പുലർ ഫ്രണ്ടിന്റെ മുൻ ഭാരവാഹിയും നിലവിൽ പ്രവർത്തകനുമായ കൽമണ്ഡപം സഫീർ മൻസിലിൽ സഫീർ അലി, ചടനാംകുറിശി ത്രിവേണി നഗർ സി.യു ഹൗസിൽ മുഹമ്മദ് ഷിബിൽ, സംഘടനയുടെ ചടനാംകുറിശി യൂണിറ്റ് പ്രസിഡന്റ് സിറ്റിനഗറിൽ നസീർ, ചടനാംകുറിശി തണൽ നഗർ തറക്കൽ ഹൗസിൽ റാഷിക് റഹ്മാൻ, എസ്ഡിപിഐ ജില്ലാ സെക്രട്ടറിയും കൽപാത്തി ശംഖുവാരതോട് പള്ളി സെക്രട്ടറിയുമായ ശംഖുവാരതോട് സുലൈമാൻ, സുന്ദരംകോളനി അസറുദ്ദീൻ, ശംഖുവാരതോട് സ്വദേശി ഷാഹുൽ ഹമീദ്, പിഎഫ്ഐ ഒലവക്കോട് മണ്ഡലം സെക്രട്ടറി പൂക്കാരത്തോട്ടം ഇല്യാസ്, എസ്ഡിപിഐ മുനിസിപ്പൽ സെക്രട്ടറി പറക്കുന്നം അഹമ്മദ്, ഒലവക്കോട്ടെ തുണിക്കട ഉടമ ശംഖുവാരത്തോട് ഷെഫീഖ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. പരിശോധനയിൽ ഒന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
പാലക്കാട് ഡിവൈഎസ്പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർമാരായ ടി. ഷിജു ഏബ്രഹാം, സുജിത്ത്കുമാർ, വിപിൻ, എൻ.എസ്. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.