തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ രണ്ടിനു തുടക്കം കുറിക്കുന്ന ലഹരിവിരുദ്ധ കാന്പയിൻ തുടർപ്രക്രിയയാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നവംബർ ഒന്നുവരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് യോഗത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു.
സ്കൂളുകളിൽ ബോധവത്കരണം ശക്തമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ആവശ്യത്തിനു കൗണ്സിലർമാർ ഉണ്ടാകും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസിലാക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവത്കണം നടത്തും.
പോലീസ്, എക്സൈസ്, നാർക്കോട്ടിക് സെൽ തുടങ്ങിയവയുടെ ഇടപെടൽ ശക്തമാക്കി. കനത്ത ശിക്ഷ ഉറപ്പാക്കുന്നതിനു നിയമം കൂടുതൽ കർക്കശമാക്കി. മയക്കുമരുന്ന് കേസിൽ പെടുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കി. കേസിൽപ്പെട്ടാൽ, നേരത്തേ സമാനമായ കേസിൽ ഉൾപ്പെട്ട വിവരവും കോടതിയിൽ സമർപ്പിക്കും. ഇതിലൂടെ കൂടുതൽ ശിക്ഷ ഉറപ്പാക്കാനാകും. കാപ്പ മാതൃക ഇത്തരം കേസുകൾക്കും ബാധകമാക്കും.
സ്കൂളുകളിൽ പുറത്തുനിന്നു വരുന്നവരുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഡി-അഡിക്ഷൻ സെന്ററുകൾ സർക്കാർ ഉടമസ്ഥതയിലുമുണ്ടാകും. സംസ്ഥാന- ജില്ല-പഞ്ചായത്ത്-വാർഡ്-സ്കൂൾതല സമിതികൾ രൂപീകരിച്ചു. അവയിൽ എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉൾപ്പെട്ടുവെന്ന് ഉറപ്പാക്കണം.
വിവിധ മേഖലകളിലെ പ്രമുഖരെയും പങ്കെടുപ്പിക്കണം. ഒരു മാസത്തേക്ക് നിശ്ചയിച്ച ലഹരിവിരുദ്ധ പരിപാടികൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. എല്ലാ പരിപാടികളിലും രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.
യോഗത്തിൽ മന്ത്രി എം.ബി. രാജേഷ്, കെ.കെ. ജയചന്ദ്രൻ (സിപിഎം), മരിയാപുരം ശ്രീകുമാർ (കോണ്ഗ്രസ്), സത്യൻ മൊകേരി (സിപിഐ), ബീമാപ്പള്ളി റഷീദ് (മുസ്ലിം ലീഗ്), ചെറിയാൻ പോളച്ചിറയ്ക്കൽ (കേരള കോണ്ഗ്രസ്-എം), മാത്യു ടി. തോമസ് എംഎൽഎ (ജനതാദൾ സെക്യുലർ), മോൻസ് ജോസഫ് എംഎൽഎ (കേരള കോണ്ഗ്രസ്), കെ. ഷാജി (എൻസിപി), രാമചന്ദ്രൻ കടന്നപ്പള്ളി (കോണ്ഗ്രസ്-എസ്), പി.സി.ജോസഫ് (കേരള കോണ്ഗ്രസ്), എം.എം. മാഹിൻ (ഐഎൻഎൽ), കെ.ജി. പ്രേംജിത്ത് (കേരള കോണ്ഗ്രസ്-ബി), കെ. ജയകുമാർ (ആർഎസ്പി) ഷാജി ഫിലിപ്പ് (ആർഎസ്പി ലെനിനിസ്റ്റ്), കരുമം സുന്ദരേശൻ (കേരള കോണ്ഗ്രസ്-ജേക്കബ്), ബാലകൃഷ്ണപിള്ള (ആർഎംപി), വർഗീസ് ജോർജ് (ലോക് താന്ത്രിക് ജനതാദൾ), ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.