കോട്ടയം: നേവിസിന്റെ ഓർമ നിറഞ്ഞു നിൽക്കുന്ന ലോകത്തിൽ അവനായി അവരെത്തി. അസാന്നിധ്യത്തിലും സാന്നിധ്യമായി അവൻ നിറഞ്ഞുനിന്നു. അവൻ അവിടെ ഇല്ലെന്നു വിശ്വസിക്കാൻ ആർക്കും കഴിഞ്ഞില്ല.അവന്റെ പുഞ്ചിരിക്കുന്ന മുഖം എല്ലായിടത്തും നിറഞ്ഞു നിന്നു.
നേവിസിലൂടെ രണ്ടാം ജന്മത്തിലേക്കു കടന്ന ഏഴുപേരും അവരുടെ കുടുംബവും എത്തിയതോടെ നേവിസ് മുന്നിൽ നിൽക്കുന്ന അനുഭവമായി. അവന്റെ ഫോട്ടോകൾ, അവന്റെ വീഡിയോകൾ, അവന്റെ സംഗീതം ഹാളിൽ നൊന്പരമായി.
അകാലത്തിൽ വിടപറഞ്ഞ നേവിസ് എന്ന യുവാവിന്റെ അവയവങ്ങൾ സ്വീകരിച്ച ഏഴു പേരാണ് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഒത്തുകൂടിയത്. രണ്ടാം ജന്മം നൽകിയ നേവിസിന്റെ മാതാപിതാക്കളുടെ അരികിൽ അവർ കൂപ്പുകൈയുമായിനിന്നു. കഴിഞ്ഞ വർഷം ഇന്നേദിവസമാണു രക്തത്തിൽ ഗ്ലൂക്കോസിന്റെ സാന്നിധ്യം കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ളൈസീമിയ ബാധിച്ച് വടവാതൂർ കളത്തിപ്പടി വീട്ടിൽ സാജൻ മാത്യുവിന്റെയും ഷെറിൻ സാജന്റെയും മകൻ നേവിസ് സാജൻ( 25) അന്തരിച്ചത്.
അന്ന് അവർ എടുത്ത തീരുമാനമാണ് ഏഴു പേർക്കു രണ്ടാം ജന്മം ഒരുക്കിയത്. ഏഴു പേരിലൂടെ ജീവിതവും സ്വപ്നങ്ങളും പറിച്ചുനട്ട് നേവിസ് സാജൻ നിത്യതയിലേക്കു യാത്രയായിട്ടു ഒരു വർഷമായതു വിശ്വസിക്കാൻ ഇന്നും കഴിയാത്തവരാണ് ഇവിടെ കൂടിയത്. ഹൃദയം, കരൾ, കൈകൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ഇവർ സ്വീകരിച്ചത്. ഹൃദയം സ്വീകരിച്ച കണ്ണൂർ സ്വദേശി പ്രേംചന്ദ്, കൈകൾ സ്വീകരിച്ച കർണാടക ബെല്ലരി സ്വദേശി ബസവന ഗൗഡ, വൃക്ക സ്വീകരിച്ച മലപ്പുറം സ്വദേശി അൻഷിഫ്, തൃശൂർ സ്വദേശി ബെന്നി, കരൾ സ്വീകരിച്ച നിലന്പൂർ സ്വദേശി വിനോദ്, കണ്ണുകൾ സ്വീകരിച്ച കോട്ടയം സ്വദേശി ലീലാമ്മ എന്നിവരും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിനെത്തി.
തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ് മാർ കുറീലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ, മാത്യു ചന്ദ്രൻകുന്നേൽ, അവയവദാനശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ.സുബ്രഹ്മണ്യ അയ്യർ, ഡോ. നന്ദകുമാർ, ഡോ. രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.
നേവിസിന്റെ ഓർമയ്ക്കായി രൂപീകരിച്ച ജീവകാരുണ്യസംഘടനയാ നെവിസ് നുവോ ഫൗണ്ടേഷന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സർക്കാരിന്റെ അവയവദാനകൂട്ടായ്മയായ മൃതസഞ്ജീവനിയുടെ ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് നിർവഹിച്ചു.
ഇതിലൂടെ പാവപ്പെട്ടവരുടെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയക്കും പ്രാധാന്യം നൽകുമെന്നു സാജൻ അറിയിച്ചു കഴിഞ്ഞു.ആദ്യപടിയായി 500 പേർക്കു ഡയാലിസീസായി ഒരു ഫണ്ട് ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസിനു കൈമാറി. നേവിസിന്റെ അവയവങ്ങൾ സ്വീകരിച്ച ഏഴു പേരെയും വിശിഷ്ടാതിഥികൾ വേദിയിൽ ആദരിച്ചു.
സദസിലുള്ളവരെല്ലാം അവയവദാനത്തിനു സമ്മതമേകി ഫോട്ടോയ്ക്കു പോസ് ചെയ്തതും പുതിയൊരു തുടക്കമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.