എകെജി സെന്റർ ആക്രമണം: കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാൻ സിപിഎം
Saturday, July 2, 2022 12:35 AM IST
തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേർക്കു നടന്ന ബോംബാക്രമണത്തിൽ പ്രതികളെ പിടികൂടാനാകാത്തതിനു പിന്നാലെ രാഷ്ട്രീയപ്പോരും മുറുകുന്നു.
ആക്രമണം നടന്ന് രണ്ടാം ദിവസത്തിലേക്കു കടന്നിട്ടും പ്രതികളെ കണ്ടെത്താനോ പിടികൂടാനോ കഴിയാത്ത പോലീസ് നടപടിയിൽ ദുരൂഹത ആരോപിച്ചു ഭരണപക്ഷത്തെ ആരോപണത്തിന്റെ മുൾമുനയിൽ നിർത്താനാണു പ്രതിപക്ഷ ശ്രമം.
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിനു പോലും സംരക്ഷണം നൽകാൻ കഴിയാത്ത ആഭ്യന്തര വകുപ്പിനു പിന്നെങ്ങനെയാണു ജനങ്ങൾക്കു സുരക്ഷ ഒരുക്കാൻ കഴിയുന്നതെന്ന ആരോപണമാണു പ്രതിപക്ഷം പ്രധാനമായും ഉയർത്തുന്നത്.
എകെജി സെന്റർ ആക്രമണം കോണ്‍ഗ്രസിന്റെ അറിവോടെയാണെന്ന ആരോപണമാണ് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആദ്യം ആരോപിച്ചത്. എന്നാൽ, രാഷ്ട്രീയ ഗൂഢാലോചനയാണെന്ന ആരോപണം ഉന്നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല.
എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തൊരിടത്തും അക്രമമുണ്ടാകരുതെന്നു മുഖ്യമന്ത്രിയും പാർട്ടിയും നിർദേശിച്ചെങ്കിലും പല കോണ്‍ഗ്രസ് ഓഫീസുകൾക്കു നേരെയും ആക്രമണമുണ്ടായിരുന്നു.
വ്യാഴാഴ്ച അർധരാത്രിയോടെ നടന്ന ആക്രമണത്തിനു തൊട്ടു പിന്നാലെ സ്ഥലത്തെത്തിയ എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ആരോപിച്ചിരുന്നു. എന്നാൽ, ഇന്നലെ നിലപാടു മയപ്പെടുത്തുകയായിരുന്നു. ബോംബാക്രമണത്തിൽ ഉന്നതതല ഗൂഢാലോചനയില്ലെങ്കിലും കോണ്‍ഗ്രസിന്റെ അറിവോടെയാണ് ആക്രമണമെന്നുമായിരുന്നു ജയരാജൻ ആരോപിച്ചത്.
എന്നാൽ, ഇ.പി. ജയരാജനെ കടന്നാക്രമിക്കുന്ന നിലപാടാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ സ്വീകരിച്ചത്. എകെജി സെന്റർ ആക്രമണത്തിന്റെ സൂത്രധാരൻ ഇ.പി. ജയരാജനാണെന്നയാരുന്നു കെ. സുധാകരന്റെ ആരോപണം. ആക്രമണത്തിൽ കോണ്‍ഗ്രസിനു പങ്കുണ്ടെങ്കിൽ അന്വേഷിച്ചു കണ്ടെത്താനും സുധാകരൻ വെല്ലുവിളിച്ചു.
സ്വർണക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ടു പ്രതിരോധത്തിലായ സർക്കാർ ആസൂത്രണം ചെയ്തതാണോയെന്നു സംശയിക്കേണ്ടിയിരുക്കുന്നുവെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആരോപിച്ചു.
പ്രകോപനങ്ങളിൽ വീഴരുതെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേർക്കുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഓഫീസിനു നേരേയാണ് ആക്രമണമുണ്ടായത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തും. ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാൻ ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ആക്രമണത്തിനു പിന്നിൽ ദുരൂഹത: ചെന്നിത്തല
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിനു പിന്നിൽ തികഞ്ഞ ദുരൂഹതയാണുളളതെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ജനശ്രദ്ധ തിരിച്ചുവിടാനുളള അടവാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സംഭവമുണ്ടായി അഞ്ച് മിനിറ്റിനുളളിൽ എൽഡിഎഫ് കണ്‍വീനർ ഇ.പി ജയരാജനും പാർട്ടി സെക്രട്ടറി കോടിയേരിയും പറഞ്ഞത് ഇതിനു പിന്നിൽ , കോണ്‍ഗ്രസ് ആണെന്നാണ്. 24 മണിക്കൂറും പോലീസിന്റെ സർവൈലൻസ് ഉള്ള സ്ഥലമാണ് എകെജി സെന്റർ അടക്കമുള്ള പ്രദേശം. പോലീസ് എന്തു ചെയ്യുകയായിരുന്നു. പ്രതിയെ എന്ത്കൊണ്ട് പിടിക്കുന്നില്ല. ഇപ്പോഴത്തെ സന്ദർഭത്തിൽ അക്രമത്തിനു കോണ്‍ഗ്രസ് മുതിരുമെന്ന് ആരും കരുതില്ല. നട്ടാൽ കുരുക്കാത്ത നുണയാണ് സിപിഎം പ്രചരിപ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ആക്രമണത്തെ അപലപിക്കുന്നു: യുഡിഎഫ്
തിരുവനന്തപുരം: എകെജി സെന്റർ അക്രമത്തിനു പിന്നിൽ കോണ്‍ഗ്രസാണെന്ന എൽഡിഎഫ് കണ്‍വനീർ ഇപി ജയരാജന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
കോണ്‍ഗ്രസിനോ യുഡിഎഫിനോ അക്രമത്തിൽ ഒരു പങ്കുമില്ല. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്. എകെജി സെന്ററിന് മുന്നിൽ പോലീസ് സംരക്ഷണമുണ്ട്. ഗേറ്റിൽ സിസിടിവിയും പ്രവർത്തിച്ചിരുന്നു.
പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണ്. പോലീസ് അന്വേഷണം നടത്തി അക്രമിയെ കണ്ടുപിടിക്കണം. രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം നടക്കാനിരിക്കെ അർധരാത്രി എകെജി സെന്ററിനു നേരേയുള്ള അക്രമത്തിൽ ദുരൂഹതയുണ്ട്. ഇത്തരമൊരു അക്രമം നടത്തി അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാൻ ചില ഗൂഢശക്തികളുടെ ബോധപൂർവമായ ശ്രമമുണ്ടെന്നും ഹസൻ പറഞ്ഞു.
ഗൂഢാലോചനയില്ലെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിനു പിന്നിൽ കോണ്‍ഗ്രസാണെന്ന് ആരോപിച്ച എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ, എന്നാൽ, ഇതിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നു കരുതാൻ കഴിയില്ലെന്നും പറഞ്ഞു.
ആക്രമണത്തിനു തൊട്ടു പിന്നാലെ ഉന്നതതല ഗൂഢാലോചന ആരോപിച്ച ജയരാജൻ പിന്നാലെ ഗൂഢാലോചന വാദം തിരുത്തുകയായിരുന്നു.
വിമാനത്തിൽ കയറി മുഖ്യമന്ത്രിയെ ആക്രമിച്ച നടപടിയെ അപലപിക്കാൻ തയാറാകാത്ത കോണ്‍ഗ്രസ് നേതൃത്വം ഇത്തരം ആക്രമണത്തേയും പ്രോത്സാഹിപ്പിക്കുമെന്ന് ജയരാജൻ ആരോപിച്ചു.