തിരുവനന്തപുരം: ബഫര്‍ സോണ്‍ എന്ന അപ്രഖ്യാപിത കുടിയിറക്ക് വഴിയായി ലക്ഷക്കണക്കിന് പേര് ഭവനരഹിതരായി മാറിയേക്കാവുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കപ്പെടണമെന്ന് കെസിബിസി പ്രതിനിധിസംഘം മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഏറ്റവും മികച്ചരീതിയില്‍ വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്ന കേരളത്തില്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് സാമാന്യ നീതിയുടെ ലംഘനമാണെന്ന് പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി.
ഇക്കോ സെന്‍സിറ്റീവ് സോണ്‍ പുനര്‍നിര്‍ണയിച്ച് സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷന് ഫയല്‍ ചെയ്യുക, പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു പ്രമേയം പാസാക്കുക, കേരളത്തിലെ സവിശേഷമായ സാഹചര്യം പ്രത്യേക പ്രതിനിധി സംഘത്തെ നിയോഗിച്ച് കേന്ദ്ര മന്ത്രിസഭയെ ധരിപ്പിക്കുക, വിശദമായ പഠനങ്ങളും വിലയിരുത്തലുകളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
ഈ വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച മുഖ്യമന്ത്രി, സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതായി അറിയിച്ചു. സര്‍ക്കാര്‍ വേണ്ടരീതിയിലുള്ള ഇടപെടലുകള്‍ നടത്തി പരിഹാരം കണ്ടെത്താത്ത പക്ഷം, കേരള കത്തോലിക്കാ സഭാ നേതൃത്വവും ജനങ്ങള്‍ക്കൊപ്പം പ്രക്ഷോഭങ്ങള്‍ക്ക് അണിനിരക്കുമെന്നു പ്രതിനിധി സംഘം അറിയിച്ചു.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ, പത്തനംതിട്ട ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയൂസ്, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, മന്ത്രി റോഷി അഗസ്റ്റിന്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെഎസ്എസ്എഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവരായിരുന്നു നിവേദ കസംഘത്തിൽ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വനംമന്ത്രി എ.കെ. ശശീന്ദ്രൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുമായും കെസിബിസി സംഘം കൂടിക്കാഴ്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.