കോഴിക്കോട് കോർപറേഷൻ കെട്ടിടനമ്പർ അഴിമതി: അറസ്റ്റിലായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
Tuesday, June 28, 2022 1:07 AM IST
കോഴിക്കോട്: കോർപറേഷൻ കെട്ടിട നമ്പർ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. തൊഴിൽ വിഭാഗം ക്ലർക്ക് എം.അനിൽകുമാർ, കെട്ടിട നികുതി വിഭാഗം ക്ലർക്ക് എം.പി.സുരേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കെട്ടിടത്തിനു നമ്പര്‍ അനുവദിച്ച കാരപ്പറമ്പ് കരിക്കാംകുളത്തെ കെട്ടിടമുടമ അബൂബക്കർ (54), മുൻ ഉദ്യോഗസ്ഥൻ പി.സി.കെ.രാജൻ (61), ഇടനിലക്കാരായ ഫൈസൽ അഹമ്മദ് (51), മുഹമ്മദ് ജിഫ്രി (50)യാസർ അലി (45) എന്നിവരെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ രേഖ ചമയ്ക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മർക്കസുൽ ഇമാം അഹമ്മദിയ മദ്റസ കെട്ടിടത്തിനു നമ്പർ നൽകിയതിലെ ക്രമക്കേടിലാണ് ഏഴുപേരും അറസ്റ്റിലായത്. നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി നമ്പർ നൽകിയെന്നാണ് ആരോപിക്കപ്പെടുന്നത്. അഞ്ചു കേസുകൾകൂടി അന്വേഷണ പരിധിയിലുണ്ട്. ആറ് കെട്ടിടങ്ങളിലായി 16 മുറികള്‍ക്ക് കെട്ടിട നമ്പര്‍ അനുവദിച്ചെന്ന പരാതിയിലാണ് അന്വേഷണം നടന്നത്.
നിർമാണാനുമതി നൽകുന്ന സോഫ്റ്റ്വേർ പാസ്വേഡ് ചോർത്തിയാണ് ഇത്രയും കെട്ടിടങ്ങൾക്ക് അനുമതി നൽകിയത്. സഞ്ചയ’ സോഫ്റ്റ് വെയറിലെ ലോഗിൻ ഐഡിയാണ് ചോര്‍ത്തിയത്. മൂന്നു ഘട്ടങ്ങളില്‍ പരിശോധന നടത്തി മാത്രമേ കെട്ടിടനമ്പര്‍ നല്കാന് കഴിയൂവെന്നിരിക്കെ നടന്ന ക്രമക്കേടിന് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്്. കേസില്‍ അന്വേഷണം തുടരുകയാണ്. കൂടുതല്‍ പേരുടെ മൊഴിയെടുക്കുമെന്നാണ് പോലീസ് പറയുന്നത്.