വത്തിക്കാന്‍ പ്രതിനിധി ഡോ. ജിറേല്ലിക്ക് വല്ലാര്‍പാടത്ത് ഊഷ്മള സ്വീകരണം
Sunday, May 29, 2022 12:59 AM IST
വല്ലാര്‍പാടം: ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം കാരുണ്യമാതാവിന്റെ ബസിലിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോയും വത്തിക്കാന്‍ പ്രതിനിധിയുമായ ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലിക്ക് ഊഷ്മള സ്വീകരണം.
റോസറി പാര്‍ക്കിലെ മംഗളകവാടത്തില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബസിലിക്ക റെക്ടര്‍ റവ. ഡോ. ആന്റണി വാലുങ്കല്‍, അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ എബ്ജിന്‍ അറക്കല്‍, ബസിലിക്ക സഹവികാരിമാരായ ഫാ. മിഥുന് ജോസഫ് ചെമ്മായത്ത്, ഫാ. ജോര്‍ജ് ജിത്തു വട്ടപ്പിളളി, ഫാ. നിജിന്‍ ജോസഫ് കാട്ടിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസിസമൂഹം നുണ്‍ഷ്യോയെ സ്വീകരിച്ചു.
തുടർന്നു ബസിലിക്കയില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി നടന്നു. നമ്മള് പോകുന്നിടത്തെല്ലാം ദൈവസ്നേഹത്തിന്റെ കരുത്തുറ്റ സാക്ഷികളാകണമെന്ന് സുവിശേഷ പ്രഘോഷണം നടത്തിയ ഡോ. ലെയോപോള്‍ദോ ജിറേല്ലി ആഹ്വാനം ചെയ്തു. മറ്റുള്ളവരോടു കരുതല്‍ കാണിക്കുന്നതും അവരെ ശുശ്രൂഷിക്കാനായി ഉത്സുകതയോടെ ബദ്ധപ്പെട്ടിറങ്ങുന്നതും ക്രൈസ്തവന്റെ അടയാളമാണെന്ന് പരിശുദ്ധ മാതാവിന്റെ മാതൃക ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ് പാപ്പാ നമ്മെ ഓര്‍മിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.