തിരുവനന്തപുരം: 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആർ.കെ. കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ജോജി എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. ‘ആർക്കറിയാം’ എന്ന ചിത്രത്തിലൂടെ ബിജു മേനോനും നായാട്ട്, മധുരം, തുറമുഖം, ഫ്രീഡംഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെ ജോജു ജോർജും മികച്ച നടന്മാരായി. ‘ഭൂതകാല’ത്തിലെ അഭിനയമികവിന് രേവതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
‘ആവാസവ്യൂഹം’ സംവിധാനം ചെയ്ത കൃഷാന്ദ് മികച്ച തിരക്കഥാകൃത്തായപ്പോൾ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം (അഡാപ്റ്റേഷൻ) ശ്യാം പുഷ്കരൻ നേടി. ‘ഹൃദയം’ ആണ് ജനപ്രീതി നേടിയ ചിത്രം.
സജാസ് റഹ്മാൻ, ഷിനോസ് റഹ്മാൻ എന്നിവർ സംവിധാനവും ഇ.കെ. ഷറഫുദ്ദീൻ നിർമാണവും നിർവഹിച്ച ‘ചവിട്ട്’, താര രാമാനുജൻ സംവിധാനം ചെയ്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ നിർമിച്ച ‘നിഷിദ്ധോ’ എന്നീ ചിത്രങ്ങൾ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരങ്ങൾ പങ്കുവച്ചു. ‘കള’യിലെ ഉജ്വലമായ അഭിനയത്തിലൂടെ സുമേഷ് മൂർ മികച്ച സ്വഭാവനടനായും ജോജിയിലെ പ്രകടനത്തിന് ഉണ്ണിമായ പ്രസാദ് മികച്ച സ്വഭാവനടിയായും തെരഞ്ഞെടുക്കപ്പെട്ടു.
‘ഹൃദയ’ത്തിലെ വൈവിധ്യമാർന്ന ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ഹിഷാം അബ്ദുൾ വഹാബാണ് മികച്ച സംഗീത സംവിധായകൻ. ‘ജോജി’യിലൂടെ ജസ്റ്റിൻ വർഗീസ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. ‘മിന്നൽ മുരളി’യിലെ രാവിൽ മയങ്ങുമീ പൂമടിയിൽ.... എന്ന ഗാനം ആലപിച്ച പ്രദീപ് കുമാറാണ് മികച്ച പിന്നണിഗായകൻ. സിത്താര കൃഷ്ണകുമാറാണ് മികച്ച പിന്നണിഗായിക. ‘നിറയെ തത്തകൾ ഉള്ള മരം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റർ ആദിത്യനും ‘തല’ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്നേഹ അനുവും മികച്ച ബാലതാരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് അവാർഡുകൾ: കഥാകൃത്ത് -ഷാഹി കബീർ (നായാട്ട്), ഛായാഗ്രാഹകൻ - മധു നീലകണ്ഠൻ (ചുരുളി), ഗാനരചയിതാവ് - വി.കെ. ഹരിനാരായണൻ (കാടകലം കണ്ണീരു കടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ...), ചിത്രസംയോജകൻ - മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ട്), കലാസംവിധായകൻ - എ.വി. ഗോകുൽദാസ് (തുറമുഖം), സിങ്ക് സൗണ്ട് - അരുണ്‍ കുമാർ അശോക്, കെ.പി.സോനു (ചവിട്ട്), ശബ്ദമിശ്രണം - ജസ്റ്റിൻ ജോസ് (മിന്നൽ മുരളി), ശബ്ദരൂപകൽപന - രംഗനാഥ് രവി (ചുരുളി), മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത് അന്പാടി (ആർക്കറിയാം), വസ്ത്രാലങ്കാരം - ജെ.മെൽവി (മിന്നൽ മുരളി), ഡബ്ബിംഗ് ആർട്ടിസ്റ്റ് - എസ്.ദേവി (ദൃശ്യം 2), നൃത്തസംവിധാനം - അരുണ്‍ലാൽ (ചവിട്ട്), നവാഗത സംവിധായകൻ - കൃഷ്ണേന്ദു കലേഷ് (പ്രാപ്പെട), കുട്ടികളുടെ ചിത്രം - കാടകലം (നിർമാതാവ് സുബിൻ ജോസഫ്), വിഷ്വൽ എഫക്ട്സ് - ആൻഡ്രൂ ഡിക്രൂസ് (മിന്നൽ മുരളി), പ്രൊസസിംഗ് ലാബ് - ലിജു പ്രഭാകർ (രംഗ്റേയ്സ് മീഡിയ വർക്സ്) (ചുരുളി). കഥ, തിരക്കഥ എന്നിവയ്ക്കുള്ള പ്രത്യേക ജൂറി അവാർഡ് ഷെറി ഗോവിന്ദനും (അവനോവിലോന), പ്രത്യേക ജൂറി പരാമർശം ജിയോ ബേബിയും നേടി (ഫ്രീഡംഫൈറ്റ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.